ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക വിരുദ്ധ നിയമങ്ങൾക്കെതിരെ കർഷകർ രാജ്യ തലസ്ഥാനത്ത് ഒരാഴ്‌ച്ചയായി പ്രക്ഷോഭത്തിലാണ്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വലിയകൂട്ടം കർഷകരാണ് സമരത്തിന് രാജ്യതലസ്ഥനാത്ത് തമ്പടിച്ചിരിക്കുന്നത്. തങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണുന്നത് വരെ പിരിഞ്ഞു പോകില്ലെന്നാണ് കർഷകരുടെ നിലപാട്.

പുരുഷന്മാരായ കർഷകർ പ്രക്ഷോഭത്തിന് പോയതോടെ അവരുടെ വീടുകളിലെ സ്ത്രീകൾ തന്നെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയിരിക്കുകയാണ്. വിതയ്ക്കാനും കൊയ്യാനുമൊക്കെയായി സ്ത്രീകൾ കൂട്ടത്തോട വയലുകളിൽ ഇറങ്ങിയിരിക്കുകയാണ്. 'വീട്ടിലെ പുരുഷന്മാരെല്ലാം സമരത്തിന് പോയി. ഞങ്ങൾക്ക് ഭൂമിയും വിളകളും സംരക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് ഞങ്ങൾ വയലുകളിൽ ഇറങ്ങിയിരിക്കുകയാണ്' മീററ്റിൽ കൂട്ടമായി വയലുകളിൽ ഇറങ്ങിയ സ്ത്രീകളിൽ ഒരാൾ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

സമരം അവസാനിപ്പിക്കാനായി സർക്കാർ കഴിഞ്ഞദിവസം ചർച്ച നടത്തിയെങ്കിലും കർഷകർ അയഞ്ഞ മട്ടില്ല. പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനാണ് സംഘടനകളുടെ തീരൂമാനം. രാജ്യം മുഴുവൻ പ്രതിഷേധം വ്യാപിപ്പിക്കാൻ സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന്റ ഭാഗമായി ഡിസംബർ അഞ്ചിന് രാജ്യവ്യാപക പ്രതിഷേധ ദിനം ആചരിക്കും.