കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ സർവീസ് നിർത്തിവെച്ചതിനെ തുടർന്ന് കൊച്ചി മെട്രോയ്ക്ക് 34.18 കോടി രൂപയുടെ നഷ്ടം. ലോക്ക്ഡൗൺ കാലത്ത് ഡൽഹി മെട്രോയുടെ നഷ്ടം ഇതിന്റെ നിരവധി മടങ്ങാണ്. 1609 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. സഭാംഗം ബെന്നി ബെഹന്നാന്റെ ചോദ്യത്തിന് ലോക്സഭയിൽ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയാണ് കണക്കുകൾ വെളിപ്പെടുത്തിയത്. ലോക്ക്ഡൗൺ കഴിഞ്ഞ് ഒരാഴ്‌ച്ച് മുമ്പാണ് മെട്രോ സർവീസുകൾ തുടങ്ങിയത്.

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം മാർച്ച് 25 മുതൽ അഞ്ചുമാസ കാലയളവിലാണ് രാജ്യത്ത് മെട്രോ സർവീസുകൾ നിർത്തിവെച്ചത്. ഇതുകൊച്ചി മെട്രോയുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചു എന്ന് വ്യക്തമാക്കുന്നതാണ് കണക്കുകൾ. 1200 ജീവനക്കാർക്ക് ശമ്പളം നൽകൽ ഉൾപ്പെടെ ഭാരിച്ച ബാധ്യതയാണ് കൊച്ചി മെട്രോയ്ക്ക് ഉണ്ടായത്. ഇതിന് പുറമേ ട്രാക്കിന്റെ കാര്യക്ഷമത നിലനിർത്താനും മറ്റും വലിയ തോതിലുള്ള ചെലവും വന്നു.

കൊച്ചി മെട്രോയെ അപേക്ഷിച്ച് വലിയ സാമ്പത്തിക ബാധ്യതയാണ് ഡൽഹി മെട്രോയ്ക്ക് ഉണ്ടായത്. 1600 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. ബംഗളൂരു മെട്രോ 170, ലക്നൗ 90, ചെന്നൈ 80 എന്നിങ്ങനെയാണ് മറ്റു സുപ്രധാന മെട്രോ സർവീസുകളുടെ ഇക്കാലയളവിലെ നഷ്ടം.

സെപ്റ്റംബർ ഏഴിനാണ് കൊച്ചി മെട്രോ സർവീസ് പുനരാരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സർവീസ് നടത്തുന്നത്. ഹ്രസ്വകാലത്ത് നേരിട്ട ഈ നഷ്ടം സർക്കാർ സഹായത്തോടെ നികത്താൻ കഴിയുമെന്നാണ് കെഎംആർഎല്ലിന്റെ പ്രതീക്ഷ. വരും മാസങ്ങളിൽ കൂടുതൽ യാത്രക്കാർ കയറുന്നതോടെ പ്രവർത്തന ചെലവ് കുറയ്ക്കാൻ സാധിക്കുമെന്ന് കരുതുന്നതായി കെഎംആർഎൽ മാനേജിങ് ഡയറക്ടർ അൽകേഷ് കുമാർ ശർമ്മ പറഞ്ഞു.