ന്യൂഡൽഹി: കർഷക സമരത്തിന് പിന്തുണയറിയിച്ച് രം​ഗത്തെത്തിയതോടെ മുൻ പോൺ താരം മിയ ഖലീഫക്കെതിരെ ബിജെപി – ആർഎസ്എസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. എന്നാൽ, മിയ ഖലീഫക്കെതിരായ മുദ്രാവാക്യം തർജ്ജമ ചെയ്ത സംഘപരിവാർ പ്രവർത്തകർക്ക് പണികിട്ടി. ഹിന്ദിയിലെ മുദ്രാവാക്യം ഇംഗ്ലീഷിലേക്ക് മാറ്റിയപ്പോൾ ​ഗൂ​ഗിൾ ട്രാൻസിലേറ്റർ ചതിച്ചതാണ് പ്രതിഷേധകർക്ക് വിനയായത്. ഇതിനെ പരിഹസിച്ച് മിയ തന്നെ രം​ഗത്തെത്തിയതോടെ പ്രതിഷേധക്കാരുടെ മണ്ടത്തരം സൈബർ ലോകത്തും ചിരി പടർത്തുകയാണ്.

‘മിയ ഖലീഫ യാഥാർത്ഥ്യം മനസ്സിലാക്കൂ', ‘സ്വബോധത്തിലേക്ക് വരൂ' എന്നർത്ഥമുള്ള ‘മിയ ഖലീഫ ഹോശ് ആവോ' എന്ന മുദ്രാവാക്യമാണ് ഇംഗ്ലീഷിലേക്ക് ബിജെപി പ്രവർത്തകർ തർജ്ജമ ചെയ്തത്.എന്നാൽ ‘മിയ ഖലീഫ റീഗെയിൻസ് കോൺഷ്യസ്നെസ്' (മിയ ഖലീഫയ്ക്ക് ബോധം തിരിച്ചു കിട്ടി) എന്നാണ് തർജ്ജമ ചെയ്തത്. ഈ ചിത്രം ഇപ്പോൾ മിയ ഖലിഫ തന്നെ പങ്കുവെച്ചിരിക്കുകയാണ്.

‘എനിക്ക് സ്വബോധം കിട്ടിയെന്ന് അറിയിക്കുന്നു. അനാവശ്യമാണെങ്കിലും നിങ്ങളുടെ കരുതലിന് നന്ദി. ഇപ്പോഴും ഞാൻ ഇപ്പോഴും കർഷകർക്കൊപ്പം നിൽക്കുന്നു", എന്നായിരുന്നു മിയ ഖലീഫയുടെ പ്രതികരണം. ട്രോളുകളിലും ട്വിറ്ററിലും ഇപ്പോൾ ഈ മുദ്രാവാക്യങ്ങളുടെ ചിത്രങ്ങളാണ് നിറയുന്നത്.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി മിയ ഖലീഫ കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. കർഷക പ്രതിഷേധത്തിന്റെ ചിത്രങ്ങൾ സഹിതം ട്വിറ്ററിലൂടെയാണ് മിയ നിലപാട് വ്യക്തമാക്കിയത്. 'ന്യൂഡൽഹിക്ക് ചുറ്റും ഇൻറർനെറ്റ് വിച്ഛേദിച്ചു. എന്ത് തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണ് അവിടെ നടക്കുന്നത്?' കർഷക സമരത്തിന്റെ ചിത്രങ്ങൾ സഹിതം മിയ ഖലീഫ ട്വീറ്റ് ചെയ്തു. എന്നാൽ ഈ ചിത്രത്തിന് പേയ്ഡ് ട്വീറ്റെന്ന് തുടങ്ങി നിരവധി വിമശനങ്ങളാണ് മിയക്ക് ലഭിച്ചത്. സമരം നടത്തുന്നവർ യഥാർഥ കർഷകർ അല്ലെന്നും അഭിനേതാക്കളാണെന്നും പലരും വിമർശിച്ചു. ഇതോടെ അവർ വീണ്ടും നിലപാട് വ്യക്തമാക്കി രംഗത്ത് വരികയായിരുന്നു. 'പണം നൽകിയുള്ള അഭിനയം, അല്ലേ?, കാസ്റ്റിങ് ഡയറക്ടർ കൊള്ളാമല്ലോ. അടുത്ത അവാർഡ് സീസണിൽ തഴയപ്പെടാതിരിക്കട്ടെ. ഞാൻ നിൽക്കുന്നത് കർഷകർക്കൊപ്പമാണ്.' മിയ പറഞ്ഞു.

അന്താരാഷ്ട്ര തലത്തിൽ കർഷക സമരത്തിന് പിന്തുണ വർധിച്ച് വരികയാണ്. പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൂംബെർഗ് തുടങ്ങിയവർ നേരത്തെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. നേരത്തെ കർഷക സമരവേദികളിൽ ഇൻറർനെറ്റ് റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെക്കുറിച്ചുള്ള സിഎൻഎൻ റിപ്പോർട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു ഗ്രേറ്റ തുംബൈർഗ് കർഷകസമരത്തിന് പിന്തുണയറിയിച്ചത്. 'ഇന്ത്യയിലെ കർഷകസമരത്തിന് ഞങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു' എന്നായിരുന്നു അവർ പറഞ്ഞത്.