ഓവൽ: സമീപകാലത്ത് സ്പിന്നർമാർക്ക് ഏറ്റവുമധികം പിന്തുണ നൽകിയിട്ടുള്ള ഓവലിൽ നടക്കുന്ന നാലാം ടെസ്റ്റിൽ പോലും ആർ അശ്വിനെ ഉൾപ്പെടുത്താതിരുന്ന ഇന്ത്യൻ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. അശ്വിനെ ഒഴിവാക്കിയതിനെ ഭ്രാന്തെന്നല്ലാതെ മറ്റെന്താണ് വിശേഷിപ്പിക്കുകയെന്ന് വോൺ ചോദിച്ചു.

അശ്വിനെ ഒവിവാക്കിയത് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ എക്കാലത്തെയും വലിയ ഒഴിവാക്കലായി കണക്കാക്കപ്പെടുമെന്നും 413 ടെസ്റ്റ് വിക്കറ്റുകളും അഞ്ച് ടെസ്റ്റ് സെഞ്ചുറികളുമുള്ള ഒരു കളിക്കാരനെ ഒഴിവാക്കിയതിനെ ഭ്രാന്തെന്ന് വിളിക്കേണ്ടിവരുമെന്നും വോൺ ട്വീറ്റ് ചെയ്തു.

സ്പിന്നർമാരെ അതിരറ്റ് പിന്തുണയ്ക്കുന്ന ഇംഗ്ലിഷ് പിച്ച് ഓവലിലേതായിട്ടും അശ്വിനെ പുറത്തിരുത്തിയ തീരുമാനം ഞെട്ടിക്കുന്നതാണ്. ഏറ്റവുമൊടുവിൽ ഇവിടെ നടന്ന അഞ്ച് ടെസ്റ്റുകളിൽനിന്ന് സ്പിന്നർമാർക്ക് ലഭിച്ചത് 50 വിക്കറ്റുകളാണ്. കൗണ്ടിയിൽ കളിക്കുമ്പോൾ അശ്വിൻ സറെയ്ക്കായി ഇവിടെ 27 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്‌ത്തിയിരുന്നു.

പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റിലും കളിക്കാതിരുന്ന അശ്വിനെ ഓവലിലെ സ്പിന്നിനെ തുണക്കുന്ന പിച്ചിൽ അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇന്ത്യൻ ടീം മാനേജ്‌മെന്റ് രവീന്ദ്ര ജഡേജയെ ഏക സ്പിന്നറായി നിലനിർത്തിയപ്പോൾ മുഹമ്മദ് ഷമിക്ക് പകരം ഉമേഷ് യാദവിനെയും ഇഷാന്ത് ശർമക്ക് പകരം ഷർദ്ദുൽ ഠാക്കൂറിനെയുമാണ് ടീമിൽ ഉൾപ്പെടുത്തിയത്.

അശ്വിനെ നേരിടാൻ ഇംഗ്ലണ്ട് ഒരുങ്ങിക്കഴിഞ്ഞുവെന്ന് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് നേരത്തെ പറഞ്ഞിരുന്നു. അശ്വിനെ ഒഴിവാക്കിയാണ് ഇന്ത്യ ഇറങ്ങുന്നതെങ്കിൽ അത് കണ്ട് ആദ്യം ഞെട്ടുക താനായിരിക്കുമെന്ന് വോൺ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.