കൊച്ചി: മൂർഷിദാബാദ് സ്വദേശിയായ വ്യാജ ഡോക്ടർ പെരുമ്പാവൂരിൽ പൊലീസ് പിടിയിൽ. 34കാരനായ സബീർ ഇസ്ലാമിനെയാണ് പിടികൂടിയത്. മാറമ്പിള്ളി പള്ളിപ്രം ഭായി കോളനിയിലെ ഒരു മുറിയിലായിരുന്നു ഇയാളുടെ ചികിത്സയും താമസവും. നിരവധി അതിഥി തൊഴിലാളികളാണ് ഇയാളുടെ ചികിത്സ തേടിയെത്തിയിരുന്നത്.

ഇഞ്ചക്ഷൻ, ഡ്രിപ്പ് എന്നിവ ഇയാൾ നൽകിയിരുന്നു. ചികിത്സ തേടിയെത്തിയ അസം സ്വദേശിനിയിൽ നിന്ന് ആയിരം രൂപ ഫീസ് വാങ്ങിയ ശേഷം ഗുളികകൊടുക്കുകയും ഡ്രിപ്പ് ഇടുകയും ചെയ്തു. പിന്നാലെ യുവതി ബോധരഹിതയായി. ഇതോടെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് വ്യാജഡോക്ടറെ സംബന്ധിച്ച് രഹസ്യവിവരം ലഭിക്കുന്നത്. തുടർന്ന് പൊലീസ് എത്തി പരിശോധന നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

ഇയാളിൽനിന്ന് സ്റ്റെതസ്‌കോപ്പ്, സിറിഞ്ചുകൾ, ഗുളികകൾ, ബി.പി. അപ്പാരറ്റസ് തുടങ്ങിയവ പൊലീസ് കണ്ടെടുത്തു. ഇൻസ്പെക്ടർ രഞ്ജിത്, എസ്‌ഐ.മാരായ റിൻസ്.എം.തോമസ്, ബെർട്ടിൻ തോമസ്, എഎസ്ഐ ബിജു എസ്, സി.പി.ഒ.മാരായ സലിം, ബാബു കുര്യാക്കോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.