ശ്രീനഗർ: തെക്കൻ കശ്മീരിലെ അനന്ദനാഗ് പട്ടണത്തിൽ വെച്ച് ബിജെപി സർപഞ്ചിനെയും ഭാര്യയേയും ഭീകരർ വെടിവെച്ചുകൊന്നു. കുൽഗാം ജില്ലയിൽനിന്നുള്ള സർപ്പഞ്ചും ബിജെപി കിസാന്മോർച്ച പ്രസിഡന്റുമായ ഗുലാം റസൂൽ ദറിനും ഭാര്യ ജവ്ഹറാ ബാനുവിനും നേരെ ഭീകരവാദികൾ വെടിയുതിർത്തത്. ഇരുവരേയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അനന്ദനാഗിലെ ലാൽ ചൗക്കിൽ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തെത്തിയാണ് ഭീകരർ ഇരുവർക്കും നേരെ വെടിയുതിർത്തത്. സുരക്ഷാ പ്രശ്‌നങ്ങൾ ഉള്ളതിനാൽ ഇരുവരേയും നേരത്തെ പൊലീസ് ഒരു ഹോട്ടലിൽ സുരക്ഷിതമായി താമസിപ്പിച്ചിരിക്കുകയായിരുന്നു. അവരുടെ അപേക്ഷ പ്രകാരമാണ് വാടക വീട്ടിലേക്ക് താമസം മാറാൻ അനുവദിച്ചതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ലഷ്‌കർ ഇ തൊയ്ബയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു. ഭീകരവാദികളോടും അവരെ പിന്തുണയ്ക്കുന്നവരോടും യാതൊരുവിധ അനുകമ്പയും കാണിക്കില്ലെന്ന ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ പ്രസ്ഥാവനക്ക് പിന്നാലെയാണ് അനന്ദനാഗിൽ ഭീകരാക്രമണം ഉണ്ടായത്.