മൊഹാലി: കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന ഇന്ത്യയുടെ അത്ലറ്റിക് ഇതിഹാസം മിൽഖാ സിങ് ആശുപത്രി വിട്ടു. താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതോടെ കുടുംബത്തിന്റെ അഭ്യർത്ഥനയെ തുടർന്നാണ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്.

കോവിഡിനു പിന്നാലെ ന്യൂമോണിയ കാരണവും ഓക്‌സിജൻ ലെവൽ താഴ്ന്നതിനാലും മിൽഖാ സിങ്ങിനെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു.

അതേസമയം കോവിഡ് ബാധിച്ച മിൽഖയുടെ ഭാര്യ നിർമൽ കൗർ ചണ്ഡീഗഢിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരെ ശനിയാഴ്ച ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു. നിർമലിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

മെയ് 20-നാണ് മിൽഖാ സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹം ചണ്ഡീഗഢിലെ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു.

മിൽഖാ സിങ്ങിന്റെ വീട്ടിലെ സഹായികളിൽ ഒരാൾക്ക് ദിവസങ്ങൾക്കു മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ കോവിഡ് പരിശോധനയിലാണ് താരത്തിനും രോഗം സ്ഥിരീകരിച്ചത്.