കൊല്ലം: സർക്കാർ ജോലികൾ നേടുക എന്നത് മലയാളി യുവാക്കളുടെ സ്വപ്‌നമാണ്. അധികപണം ലഭിക്കുന്ന മറ്റു ജോലികൾ ഉണ്ടെങ്കിലും സർക്കാർ ജോലി തരപ്പെടുത്താൻ എല്ലാവരും തയ്യാറാകും. ഇതാണ് കേരളത്തിലെ പതിവുകാഴ്‌ച്ച. അത്തരമൊരു കാഴ്‌ച്ചയും തൊഴിൽ ഇല്ലാ്മയുടെ ചേർത്തുവായിക്കേണ്ട ചില സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. അത്തരമൊരു കാഴ്‌ച്ചക്കാണ് കഴിഞ്ഞ ദിവസം കൊല്ലം സാക്ഷ്യം വഹിച്ചത്. ആകെ ഒരു ഡ്രൈവർ തസ്തികയിലേക്കുള്ള താൽക്കാലിക ഒഴിവിലേക്കായി അഭിമുഖത്തിന് എത്തിയത് ആയിരത്തോളം പേരാണ്.

തേവള്ളിയിലെ മിൽമ കൊല്ലം ഡെയറിയിൽ ഡ്രൈവർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള ഒരു ഒഴിവിലേക്കാണ് അഭിമുഖത്തിനായി എത്തി ആയിരങ്ങൾ മണിക്കൂറുകളോളം കാത്തുനിന്നത്. ഒരു ഒഴിവാണ് ഉണ്ടായിരുന്നതെങ്കിലും ഉദ്യോഗാർഥികളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യത്തിൽ ഇത് വ്യക്തമാക്കിയിരുന്നില്ല. ഇതാണ് വലിയ തിരക്കിനിടയാക്കിയത്.

ഉദ്യോഗാർഥികൾ ചൊവ്വാഴ്ച രാവിലെ 10-നും 11-നുമിടയിൽ സർട്ടിഫിക്കറ്റുകളുമായി തേവള്ളിയിലെ ഓഫീസിലെത്തണമെന്നായിരുന്നു നിർദ്ദേശം. ഒൻപതുമണിമുതൽ ഇതര ജില്ലകളിൽനിന്നുപോലും നിരവധിപേർ ഓഫീസിനു മുന്നിലെത്തിയിരുന്നു. വിദേശത്തുനിന്ന് ജോലി നഷ്ടമായി എത്തിയവരും കോവിഡ് പ്രതിസന്ധിയിൽ തൊഴിൽരഹിതരായവരുമായിരുന്നു ഏറെയും. ഇവിടെയെത്തിയതിനുശേഷമാണ് ഒരു ഒഴിവിലേക്കാണ് നിയമനമെന്നറിയുന്നത്. പിന്നെയും ഉദ്യോഗാർഥികൾ എത്തിക്കൊണ്ടേയിരുന്നു. കാത്തുനിന്നു മടുത്ത പലരും തിരികെപ്പോയി. റോഡ് നിറഞ്ഞ് പുറത്തേക്കും ഉദ്യോഗാർഥികളുടെ നിര നീണ്ടു.

ഈ സമയത്തൊന്നും സാമൂഹിക അകലമുൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടലുകളൊന്നുമുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പാടുപെട്ടു.

ഒടുവിൽ നിരയിൽ മുൻപിലുണ്ടായിരുന്ന മൂന്നൂറോളം പേരെ അഭിമുഖത്തിനായി പ്രവേശിപ്പിച്ച് മറ്റുള്ളവർക്ക് ടോക്കൺ നൽകി മറ്റൊരു ദിവസം എത്താൻ അറിയിക്കുകയായിരുന്നു. അഭിമുഖത്തിനായി ഓഫീസിലേക്ക് പ്രവേശിപ്പിച്ചവരിൽനിന്ന് ബയോഡേറ്റ പോലും വാങ്ങിയില്ലെന്നും പേരും ഫോൺ നമ്പരും വാങ്ങി തിരികെ വിടുകയായിരുന്നെന്നുമാണ് ഉദ്യോഗാർഥികൾ പറയുന്നത്. മണിക്കൂറുകൾ കാത്തുനിന്ന ഉദ്യോഗാർഥികൾ പലരും ഗേറ്റിനുമുന്നിൽ പ്രതിഷേധമറിയിച്ചാണ് മടങ്ങിയത്.

ഗൾഫ് നാടുകളിൽ നിന്നും ജോലി നഷ്ടമായി നാട്ടിലേക്ക് എത്തുന്നവരുടെ ഒഴുക്ക് തുടരുമ്പോഴാണ് ഒരു ഡ്രൈവർ തസ്തികയിലേക്ക് ആയിരങ്ങൾ എത്തിയതും. ഇതെല്ലാം സംസ്ഥാനത്തെ തൊഴിൽ ഇല്ലായമ വർധിക്കുന്നതിന്റെ നേർചിത്രമായി വിലയിരുത്തപ്പെടുകയാണ്.