തിരുവനന്തപുരം: വിശ്വ പ്രശസ്തനായ ചലച്ചിത്രകാരൻ ഫെർണാണ്ടോ സൊളാനസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സാംസ്കാരിക വകുപ്പ് മന്ത്രി എ. കെ. ബാലൻ. മൂന്നാം ലോക സിനിമയുടെ ഇതിഹാസ നായകനാണ് വിടപറഞ്ഞതെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു. രാഷ്ട്രീയ സിനിമകളുടെ പ്രസക്തി ഉറപ്പിക്കാൻ അദ്ദേഹത്തിലുണ്ടായിരുന്ന ടോട്ടൽ ഫിലിം മേക്കർക്ക് കഴിഞ്ഞു. The Hour of Furnaces ഇതിന്റെ മകുടോദാഹരണമാണ്. കഴിഞ്ഞ വർഷം നടന്ന കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് അദ്ദേഹത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചതെന്നും എ കെ ബാലൻ അനുസ്മരിച്ചു. കേരളത്തോട് പ്രത്യേകമായ താൽപര്യം അദ്ദേഹം പുലർത്തിയിരുന്നു. ലോകമെങ്ങുമുള്ള സിനിമാ പ്രേമികളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കോവിഡ് ബാധിതനായി പാരീസിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അർജന്റീനിയൻ ചലച്ചിത്ര സംവിധായകൻ ഫെർണാൻഡോ പിനോ സൊളാനസ് അന്തരിച്ചത്. 84 വയസായിരുന്നു. മുൻ സെനറ്ററായ ഫെർണാൻഡോ നിലവിൽ യുനെസ്കോയിലേക്കുള്ള അർജൻറീനയുടെ അംബാസിഡർ കൂടിയാണ്.

കഴിഞ്ഞ മാസം 16നാണ് തനിക്കും ഭാര്യ ഏയ്ഞ്ചല കൊറിയക്കും കോവിഡ് ബാധിച്ചതായി അദ്ദേഹം ആരാധകരെ അറിയിച്ചത്. പാരീസിലെ ആശുപത്രിയിൽ നിന്നുള്ള ദൃശ്യവും അന്നദ്ദേഹം പങ്കുവച്ചിരുന്നു. ആരോഗ്യസ്ഥിതി മോശമാണെങ്കിലും താൻ രോഗത്തെ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണെന്ന് അഞ്ച് ദിവസങ്ങൾക്ക് ശേഷം അദ്ദേഹം പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റേതായി പുറത്തുവന്ന അവസാനത്തെ ട്വീറ്റായിരുന്നു അത്.

ബ്യൂണസ് അയേഴ്സിൽ 1936ൽ ജനിച്ച അദ്ദേഹം 'ല ഹൊറ ഡെ ലോസ് ഹോർനോസ്' എന്ന ഡോക്യുമെൻററിയിലൂടെയാണ് സംവിധായകനായി അരങ്ങേറുന്നത്. മൂന്നാംലോക രാജ്യങ്ങളുടെ പ്രതിരോധവും ക്യാപിറ്റലിസ്റ്റ് ക്രമത്തോടുള്ള എതിർപ്പുമെല്ലാമടങ്ങുന്ന രാഷ്ട്രീയവ്യക്തതയായിരുന്നു സൊളാനസിന്റെ സിനിമകളുടെ പ്രത്യേകത. സുർ, ടാംഗോസ്- എക്സൈൽ ഓഫ് ഗ്രേഡൽ, ദി ജേണി എന്നിവ ഏറെ ശ്രദ്ധേയ സിനിമകളാണ്. ലോകത്തിലെ പ്രധാന ചലച്ചിത്രോത്സവങ്ങളായ കാനിലും വെനീസിലും ബെർലിനിലുമടക്കം അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രധാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2019ലെ കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരം സൊളാനസിനായിരുന്നു. പുരസ്കാരം സ്വീകരിക്കാൻ അദ്ദേഹം നേരിട്ടെത്തിയിരുന്നു.