തിരുവനന്തപുരം: കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തിൽ വിസിയോട് വിശദീകരണം ചോദിച്ചെന്നു ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു അറിയിച്ചു. വിഷയത്തിൽ സാങ്കേതിക വശം പരിശോധിച്ച് നടപടി സ്വീകരിക്കും. വർഗീയ ഉള്ളടക്കം ഉള്ള കാര്യങ്ങൾ പാഠ്യ പദ്ധതിയിൽ വരുന്നത് അപകടകരമാണ്. ഔദ്യോഗിക അംഗീകാരം ലഭിച്ചോ എന്നത് വൈസ് ചാൻസലറാണ് പറയേണ്ടത്. വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിശദീകരണം ലഭ്യമായ ശേഷം വിഷയത്തിൽ അഭിപ്രായം പറയാമെന്നും മന്ത്രി പ്രതികരിച്ചു.

സംസ്ഥാനത്ത് കോളേജുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി വീതം കുട്ടികൾ എന്ന നിലയ്ക്കാണ് ക്ലാസുകൾ തുടങ്ങുന്നതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പുമായി ഏകോപനം ഉണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു. കോളേജുകളിൽ കോവിഡ് ജാഗ്രതാ സമിതി ഉണ്ടാക്കണമെന്നും വിദ്യാർത്ഥികൾ സാമൂഹിക അകലം പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

വ്യാർത്ഥികൾക്കോ അദ്ധ്യാപകർക്കോ കോവിഡ് വന്നാൽ സമ്പർക്കത്തിൽ ഉള്ളവരെ ക്വാറന്റീൻ ചെയ്യും. പൊലീസ്, ആരോഗ്യ-ഉന്നത വിദ്യാഭ്യാസ-തദ്ദേശ വകുപ്പുകളുടെ ഏകോപനത്തോടെ പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ക്ലാസുകൾ സംബന്ധിച്ച് അതത് സ്ഥാപനങ്ങൾക്ക് ഉചിതമായ തീരുമാനം എടുക്കാം. 8.30 - 2.30, 9 - 4, 9.30 - 4.30 എന്നിങ്ങനെ മൂന്ന് സമയക്രമങ്ങളായി ക്ലാസുകൾ എടുക്കാമെന്നാണ് ഇപ്പോൾ നൽതിയിരിക്കുന്ന നിർദ്ദേശം. സെൽഫ് ഫിനാൻസ് കോളേജുകളുടെ ഫീസ്, ലൈബ്രറി, ലാബുകൾ എന്നിവയ്ക്ക് ഫീസ് ഇളവ് നൽകിയിരുന്നു. തുറന്നാൽ ഫീസുകൾ അടയ്ക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.