തിരുവനന്തപുരം: 'ഉമക്കുട്ടി' എന്ന യൂട്യൂബ് ചാനലിലൂടെ പാഠഭാഗങ്ങൾ കൂട്ടുകാർക്കായി വിശദീകരിച്ച് ശ്രദ്ധേയയായ ആറാം ക്ലാസുകാരിയെ കാണാൻ നേരിട്ട് എത്തി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.'ഉമക്കുട്ടി'യുടെ ക്ലാസിനെ കുറിച്ച് കേട്ടറിഞ്ഞ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആറാം ക്ലാസുകാരിയുടെ തിരുവനന്തപുരം തിരുമലയിലെ വീട്ടിൽ നേരിട്ടെത്തുകയായിരുന്നു.

തന്നെ തേടിയെത്തിയ തന്റെ വിദ്യാഭ്യാസമന്ത്രിയോട് യൂട്യൂബ് ചാനലിന്റെ വിഷയങ്ങളും പ്രവർത്തനരീതിയും എല്ലാം ഉമ വിവരിച്ചു. സ്വന്തം പാഠഭാഗങ്ങളുമായി ഉമ എന്ന കുട്ടി തന്നെ ടീച്ചർ ആകുന്ന തരത്തിലാണ് യൂട്യൂബ് ചാനലിന്റെ പ്രവർത്തനരീതി.

കുട്ടിയിൽ നിന്നും പ്രവർത്തന രീതി ഉൾപ്പെടെ കേട്ടറിഞ്ഞ മന്ത്രി വി ശിവൻകുട്ടി ഉമക്കുട്ടിയെ അഭിനന്ദിച്ചു. ഉമയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി വിശദീകരിച്ചു. ഉമയുടെ കൊച്ചു സ്റ്റുഡിയോയും മന്ത്രി സന്ദർശിച്ചു. തന്റെ യൂട്യൂബ് ചാനൽ വരുമാനത്തിന്റെ ഒരുവിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ഉമ മന്ത്രിക്ക് കൈമാറുകയും ചെയ്തു.

തന്റെ യുട്യൂബ് ചാനലിലുടെയാണ് ഉമക്കുട്ടി ഹിറ്റായത്. യുട്യൂബ് ചാനൽ എന്നു പറയുമ്പോൾ അത് വെറും ചാനലല. മുക്കാൽ ലക്ഷത്തിലേറെ വരിക്കാർ; ഇതുവരെ 80 ലക്ഷത്തോളം കാഴ്ചക്കാരുമുള്ള ഒരു സൂപ്പർ ചാനൽ.'ഉമക്കുട്ടി' എന്ന ആ ചാനലിനുമുണ്ട് പ്രത്യേകത. വിനോദ പരിപാടികളോ ഹോബികളോ ഒന്നുമല്ല, സ്വന്തം പാഠഭാഗങ്ങളുമായി ഉമക്കുട്ടി തന്നെ ടീച്ചറാകുന്ന ചാനലാണത്.

കഴിഞ്ഞവർഷം സ്‌കൂൾ തുറക്കാതിരിക്കുകയും കൂട്ട് ഇല്ലാതാവുകയും ചെയ്തപ്പോഴായിരുന്നു ഇങ്ങനെ ഒരു ചാനലിനെപ്പറി ആലോചിച്ചത്. അങ്ങിനെ ചാനൽ തുടങ്ങിയെങ്കിലും സംഭവം ഇത്രയെറെ ഹിറ്റാകുമെന്ന് ആരും കരുതിയില്ല. ഇപ്പോൾ കുട്ടിട്ടീച്ചറെ കേരളത്തിനകത്തും പുറത്തുമുള്ള മലയാളിക്കുട്ടികൾക്കെല്ലാം ഇഷ്ടമായിക്കഴിഞ്ഞു.വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ കേട്ട് ഉമക്കുട്ടി പാഠഭാഗങ്ങൾ പഠിക്കും. അതിനു ശേഷമാണു ടീച്ചറുടെ റോൾ. കൂട്ടുകാരുടെ സന്ദേശങ്ങൾ കൂടി നോക്കി ക്ലാസുകൾ മെച്ചപ്പെടുത്തുന്നുമുണ്ട്.

വരിക്കാർ കൂടിയതോടെ അമ്മ അഡ്വ. നമിതയും ടീച്ചറായി ഒപ്പം ചേർന്നു.കേരള കൗമുദിയിൽ കാർട്ടൂണിസ്റ്റായ അച്ഛൻ ടി.കെ. സുജിത്തും സഹോദരൻ അമലും സാങ്കേതികകാര്യങ്ങളിൽ സഹായിക്കുന്നുണ്ട്. ചാനൽ ഹിറ്റായതോടെ അത്യാവശ്യം വരുമാനവും കിട്ടിത്തുടങ്ങി.അങ്ങിനെ ഒരു ലാപ്ടോപ്പും ക്യാമറയുമൊക്കെ വാങ്ങി വീട്ടിലൊരു ചെറിയ സ്റ്റുഡിയോ ഒരുക്കി ഇത്തവണ സെറ്റ് അപ്പ് ഒക്കെ ഒന്നുമാറ്റിയാണ് ഉമക്കുട്ടി ടീച്ചറുടെ ഇത്തവണത്തെ വരവ്.