തൃശൂർ: ഇന്ദുലേഖ സോപ്പ് ഉപയോഗിച്ചാൽ സൗന്ദര്യം നിങ്ങളെ തേടിയെത്തുമെന്ന് പറഞ്ഞ് പരസ്യത്തിൽ അഭിനയിച്ചത് മെഗാ സ്റ്റാർ മമ്മൂട്ടിയെ കോടതി കയറ്റിയിരുന്നു. ഇപ്പോൾ ഇതാ ധാത്രി ഹെയർ ഓയിൽ തേച്ചാൽ മുടിവളരുമെന്ന പരസ്യം നടൻ അനൂപ് മേനോനും കൂടുങ്ങിയിരിക്കയാണ്. സിനിമാ താരങ്ങൾ അടക്കമുള്ള സെലിബ്രിറ്റികൾ പരസ്യം തെരഞ്ഞെടുക്കുമ്പോൾ കൂടതൽ ശ്രദ്ധിക്കണമെന്നും ഉപഭോക്തൃ കോടതി അഭിപ്രായപ്പെട്ടിരിക്കയാണ്.

തെറ്റായി പരസ്യം നൽകിയെന്ന ഹർജിയിൽ ധാത്രിക്കും പരസ്യത്തിൽ അഭിനയിച്ച നടൻ അനൂപ് മേനോനും തൃശൂർ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനാണ് പിഴയിട്ടത്. ഒന്നുമറിയാതെ ഉത്പന്നം വിറ്റ മെഡിക്കൽ സ്റ്റോർ ഉടമയും സംഭവത്തിൽപ്പെട്ടു. മുടി വളരുമെന്ന പരസ്യത്തിൽ ആകൃഷ്ടനായി ഹെയർ ഓയിൽ വാങ്ങി ഉപയോഗിക്കുകയും ഫലമില്ലാതാകുകയും ചെയ്തതിനെ തുടർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് പരാതിക്കാരന് അനുകൂലമായ കമ്മിഷൻ വിധിയുണ്ടായത്.

കേസിൽ ബ്രാൻഡ് അംബാസഡറായ അനൂപ് മേനോനെ വിസ്തരിച്ചപ്പോൾ താൻ തർക്കവിഷയമായ ഉത്പന്നം ഉപയോഗിച്ചിട്ടില്ലെന്നും അമ്മ കാച്ചിത്തരുന്ന എണ്ണയാണ് ഉപയോഗിക്കാറുള്ളതെന്നുമായിരുന്നു കുറ്റസമ്മതം. ഉത്പന്നത്തിന്റെ ഫലപ്രാപ്തി തൃപ്തികരമായി ലഭ്യമാക്കാൻ നിർമ്മാതാവിന് കഴിഞ്ഞില്ലെന്നായിരുന്നു കമ്മിഷന്റെ നിരീക്ഷണം.തൃശൂർ വൈലത്തൂർ സ്വദേശി ഫ്രാൻസിസ് വടക്കൻ ഫയൽ ചെയ്ത ഹർജിയിലാണ് വൈലത്തൂരിലുള്ള എ വൺ മെഡിക്കൽസ് ഉടമ, എറണാകുളം വെണ്ണലയിലുള്ള ധാത്രി ആയുർവേദ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ, അനൂപ് മേനോൻ അടക്കമുള്ളവർക്ക് എതിരെയാണ് കമ്മിഷൻ വിധി പുറപ്പെടുവിച്ചത്.

പരസ്യങ്ങളിൽ അഭിനയിക്കുന്നതിന് മുമ്പ് സമൂഹത്തിൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തുള്ള സിനിമ താരങ്ങളും സ്പോർട്സ് താരങ്ങളും അടക്കമുള്ളവർക്ക് ഉത്പന്നത്തെപ്പറ്റി കൃത്യമായ ധാരണയുണ്ടിയിരിക്കണമെന്ന് കമ്മിഷൻ വ്യക്തമാക്കി. തെളിവുകൾ പരിഗണിച്ച് പ്രസിഡന്റ് സി ടി സാബു, മെമ്പർമാരായ ഡോ കെ രാധാകൃഷ്ണൻ നായർ, എസ് ശ്രീജ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനാണ് വിധി പുറപ്പെടുവിച്ചത്.

ധാത്രി കമ്പനിയോടും അനൂപ് മേനോനോടും പതിനായിരം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട കോടതി ഇത്തരം പരസ്യങ്ങളുടെ കരാറിൽ ഏർപ്പെടുമ്പോൾ ഉത്പനത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു. ഉത്പന്നം വിൽപ്പന നടത്തിയ എ വൺ മെഡിക്കൽസ് ഉടമ കോടതി ചെലവിലേക്ക് മൂവായിരം രൂപ നൽകണമെന്നും വിധിയിൽ പറയുന്നുണ്ട്. ഹർജിക്കാരനുവേണ്ടി അഡ്വ എ ഡി ബെന്നിയാണ് കമ്മിഷനിൽ ഹാജരായത്.

2016ലാണ് 'ഇന്ദുലേഖ സോപ്പ് ഉപയോഗിക്കു സൗന്ദര്യം നിങ്ങളെ തേടിയെത്തും' എന്ന നടൻ മമ്മൂട്ടിയുടെ പരസ്യ വാചകത്തിൽ വഞ്ചിക്കപ്പെട്ട മാനന്തവാടി സ്വദേശി ചാത്തുവിന് വയനാാട് ജില്ലാ ഉപഭോക്തൃ കോടതിയിൽ നഷട്പരിഹാരം വധിധച്ചത്. മാനന്തവാടി സ്വദേശിയായ ചാത്തുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കമ്പനി 30,000 രൂപ നഷ്ടപരിഹാരം നൽകി കേസ് ഒതുക്കുകയായിരുന്നു.

താനും കുടുംബവും ഒരുവർഷമായി ഇന്ദുലേഖ സോപ്പ് ഉപയോഗിക്കുന്നുയെന്ന മമ്മൂട്ടിയുടെ പരസ്യവാചകം കേട്ട് തങ്ങൾ ഇത് സ്ഥിരമായി ഉപയോഗിക്കാൻ തുടങ്ങിയെന്നും പരസ്യവാചകത്തിൽ പറയുന്ന തരത്തിലുള്ള ഒരു മാറ്റവും തനിക്കോ കുടുംബത്തിനോ ഉണ്ടായില്ലായെന്നമാണ്വയനാട് ജില്ല ഉപഭോക്തൃകോടതിയിൽ ചാത്തു നൽകിയ പരാതിയിൽ വ്യക്തമാക്കിയത്. കേസിൽ മമ്മൂട്ടിയും പ്രതിയായതോടെ സംഭവം വലിയ വാർത്തയായി. ഇതോടെ എതിർകക്ഷി വക്കീൽ ചാത്തുവിന്റെ വക്കീലായ അബ്ദുൾ സലീമിനെ സമീപിച്ച് ഒത്തുതീർപ്പിനു സന്നദ്ധരാവുകയായിരുന്നു. ചാത്തുവിനു 30,000 രൂപ നൽകാമെന്ന എതിർകക്ഷി വക്കീലിന്റെ ഉറപ്പിലാണ് കേസ് പിൻവലിച്ചത്.

പണം വാങ്ങി ജനങ്ങളെ കബളിപ്പിക്കുന്ന ഉല്പന്നങ്ങൾ വിറ്റഴിക്കാൻ സിനിമാ നടന്മാരും നടിമാരും കൂട്ടുനിൽക്കരുതെന്നു ചാത്തു പറയുന്നു. ഇത്തരം രീതികൾ തടയാനാണു കേസ് ഫയൽ ചെയ്തതെന്നു ചാത്തു പറഞ്ഞിരുന്നു. എന്നാൽ വീണ്ടും സമാനമായ സംഭവങ്ങൾ ആവർത്തിക്കയാണ്.