ചെന്നൈ: കോവിഡ് പ്രതിരോധ പ്രവർത്തനത്തിനിടെ തമിഴ്‌നാട്ടിൽ ജീവൻ നഷ്ടമായ ഡോക്ടർമാരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഇതിനു പുറമേ കോവിഡ് മുന്നണി പോരാളികൾക്ക് ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ഇൻസെന്റീവ് നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവ് പ്രകാരം ഡോക്ടർമാർക്ക് 30,000 രൂപയും നഴ്സുമാർക്ക് 20,000 രൂപയും മറ്റ് ആരോഗ്യപ്രവർത്തകർക്ക് 15,000 രൂപയും ഈ മൂന്ന് മാസങ്ങളിൽ അധികമായി നൽകും. കൂടാതെ പിജി മെഡിക്കൽ വിദ്യാർത്ഥികൾക്കും ട്രെയിനി ഡോക്ടർമാർക്കും 20,000 രൂപ വീതവും നൽകും.

ചൊവ്വാഴ്ച 29,272 കേസുകളാണ് ഇന്നലെ തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിൽ 298 പേർക്ക് ജീവനും നഷ്ടമായി.