ചെന്നൈ: പ്രതിപക്ഷ എംഎ‍ൽഎമാരെ ഉൾപെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ 13 അംഗ കോവിഡ് ഉപദേശക സമിതി രൂപീകരിച്ചു. എ.ഐ.എ.ഡി.എം.കെ നേതാവും മുൻ ആരോഗ്യമന്ത്രിയുമായ വിജയഭാസ്‌കർ അടങ്ങുന്നതാണ് ടാസ്‌ക്‌ഫോഴ്‌സ്. മുഖ്യമന്ത്രിയായിരിക്കും സമിതിയുടെ അധ്യക്ഷൻ.

ഡോ. ഏഴിലൻ (ഡി.എം.കെ), ജി.കെ. മണി (പി.എം.കെ), എ.എം. മണിരത്‌നം (കോൺഗ്രസ്), നഗർ നാഗേന്ദ്രൻ (ബിജെപി), സൂസൻ തിരുമലൈകുമാർ (എം.ഡി.എം.കെ), എസ്.എസ്. ബാലാജി (വി സി.കെ), ടി. രാമചന്ദ്രൻ (സിപിഐ), ഡോ. ജവഹറുല്ല (എം.എം.കെ), ആർ. ഈശ്വരൻ (കെ.എം.ഡി.കെ), ടി. വേൽമുരുകൻ (ടി.വി.കെ), പുവൈ ജഗൻ മൂർത്തി (പി.ബി), നാഗൈ മാലി (സിപിഎം) എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ കമ്മറ്റി അതാത് സമയത്ത് യോഗം ചേരും. ഭരണകക്ഷിയായ ഡി.എം.കെയും പ്രതിപക്ഷമായ അണ്ണാ ഡി.എം.കെയുമായി കടുത്ത ശത്രുത നിലനിൽക്കുന്ന സംസ്ഥാനത്ത് നിന്ന് ഉയർന്ന് വന്ന രാഷ്ട്രീയ ഐക്യത്തിന് വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്.

ഞായറാഴ്ച തമിഴ്‌നാട്ടിൽ 33,181 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 21,317 പേർ രോഗമുക്തി നേടിയപ്പോൾ 311 പേർ മരിച്ചു. 2,18,342 പേരാണ് സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളത്.