മലപ്പുറം: ശബരിമല യുവതി പ്രവേശനം രാഷ്ട്രീയ ചർച്ചയാക്കാൻ ഉറച്ച് യുഡിഎഫ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കവെ യുഡിഎഫ് കൺവീനർ എംഎം ഹസനാണ് ശബരിമല വിഷയം ഇപ്പോൾ ചർച്ചയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമലയിൽ വിശ്വാസികളുടെ വികാരം മാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

യു.ഡി എഫ് അധികാരത്തിൽ വന്നാൽ ശബരിമല വിഷയത്തിൽ നിയമം കൊണ്ടുവരും. ശബരിമലയിൽ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സിപിഎമ്മിന് മതമൈത്രിയെക്കുറിച്ച് പറയാൻ അവകാശമില്ലന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. വികസന മുന്നേറ്റം പറഞ്ഞ് വോട്ട് തേടാൻ ഇടതുപക്ഷത്തിന് ധാർമ്മിക അവകാശമില്ല. വികസന മുന്നേറ്റമല്ല കേരളത്തിൽ നടക്കുന്നത്, അഴിമതി മുന്നേറ്റമാണ്. എന്തിനും ഏതിനും അഴിമതി നടത്തുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം നടത്തിയ അഴിമതികൾ പൊതുജന മധ്യത്തിൽ യുഡിഎഫ് തുറന്നുകാട്ടും. വികസനത്തിന്റെ മറവിൽ നടന്ന അഴിമതി ചൂണ്ടിക്കാട്ടി യുഡിഎഫ് പൊതുജനമധ്യത്തിൽ വോട്ട് തേടുമെന്നും ഹസ്സൻ വ്യക്തമാക്കി.

സ്വർണ്ണക്കള്ളക്കടത്തു കേസിലെ പ്രതികൾക്ക് ജയിലിൽ പോലും ഭീഷണി ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെക്കാൻ തയ്യാറാവണം. വരുംദിനങ്ങളിൽ ഉന്നതന്റെ പേര് വ്യക്തമാവുന്നതോടെ സംസ്ഥാന സർക്കാറിന്റെ സ്വർണ്ണക്കള്ളക്കടത്ത് കേസിലെ തട്ടിപ്പുകൾ പുറത്തുവരും. ജയിലിൽ പോലും പ്രതികൾക്കെതിരെ ഭീഷണി ഉയരുന്നത് കേരളത്തിലാണ്. ആഭ്യന്തര വകുപ്പ് സുരക്ഷിതമല്ല എന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ഹസ്സൻ പറഞ്ഞു.

വെൽഫെയർ പാർട്ടിയുമായുള്ള ബന്ധത്തെ മുൻനിർത്തി യുഡിഎഫിനെ എൽഡിഎഫ് വിമർശിച്ച് വരവേയാണ് ഹസൻ ശബരിമല യുവതിപ്രവേശനത്തിൽ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് ശബരിമല പ്രധാന ചർച്ച വിഷയമായിരുന്നു. ലോകസ്ഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റൊഴികെ യുഡിഎഫ് തൂത്തുവാരിയിരുന്നു.