കൊച്ചി: മകന്റെ നിലപാടുകളെ തള്ളിപ്പറഞ്ഞ് മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസ്. ബിജെപിയിൽ ചേർന്ന മകൻ അഡ്വ. എബ്രഹാം ലോറൻസ് നിലവിൽ സിപിഎം അംഗമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിന് രാഷ്ട്രീയ അപചയം സംഭവിച്ചുവെന്ന മകന്റെ അഭിപ്രായത്തോടെ തനിക്ക് യോജിപ്പില്ലെന്നും എംഎം ലോറൻസ് വ്യക്തമാക്കി.

ബിനീഷ് കോടിയേരി വിഷയത്തിൽ പ്രതിഷേധിച്ചാണ് സിപിഎം വിട്ടതെന്നും സിപിഎം പ്രഖ്യാപിത ആദർശങ്ങളിൽ നിന്നും വ്യതിചലിച്ചുവെന്നും ബിജെപിയിൽ ചേരാനുള്ള തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് അഡ്വ.എബ്രഹാം ലോറനസ് പറഞ്ഞു. ബിജെപി യുടെ ദേശീയതയിൽ ആകൃഷ്ടനായാണ് ബിജെപിയിൽ ചേർന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എബ്രഹാം ലോറൻസിന് പാർട്ടി അംഗത്വം ബിജെപി ദേശീയ അധ്യക്ഷൻ ഓൺലൈനിനായി നൽകുമെന്ന് എറണാകുളം ജില്ല നേതൃത്വം അറിയിച്ചു.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് എബ്രഹാം ലോറൻസിന്റെ പാർട്ടി പ്രവേശനം പ്രഖ്യാപിച്ചത്. സിപിഎം ആദർശങ്ങളിൽ നിന്ന് വ്യതിചലിക്കുകയാണെന്നും ബിജെപിയുടെ ദേശീയതയിൽ ആകൃഷ്ടനായാണ് പാർട്ടി അംഗത്വം സ്വീകരിക്കാൻ തീരുമാനിച്ചതെന്നും എബ്രഹാം ലോറൻസ് മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയിൽ നിന്നും അടുത്ത ദിവസം അദ്ദേഹം ഓൺലൈനായായി അംഗത്വം സ്വീകരിക്കും.

തനിക്ക് സിപിഎം അംഗത്വമുണ്ടായിരുന്നുവെന്നും ബിനീഷ് കോടിയേരി വിഷയത്തിൽ പാർട്ടി സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ചാണ് സിപിഎം വിടാനുള്ള തീരുമാനമെടുത്തതെന്നും എബ്രഹാം ലോറൻസ് വ്യക്തമാക്കിയിരുന്നു. ബിജെപിയിൽ ചേരുന്ന കാര്യം അച്ഛനോട് സംസാരിച്ചിരുന്നോ എന്ന ചോദ്യത്തോട് എല്ലാ കാര്യങ്ങളും അച്ഛനോട് ചോദിച്ചിട്ട് ചെയ്യേണ്ട പ്രായം കഴിഞ്ഞെന്നായിരുന്നു മറുപടി.