അടിമാലി: വൈദ്യുതി മന്ത്രി എം.എം. മണിയുടെ വാഹനത്തിൽ കാറിടിപ്പിച്ചശേഷം നിർത്താതെപോയ സംഭവത്തിൽ മൂന്നാർ സ്റ്റേഷനിലെ എ എസ് ഐ സജീവ് മാത്യൂ സസ്പെൻഷനിൽ.വെള്ളത്തൂവൽ പൊലീസ് സംഭവത്തിൽ കേസ്സ് രജിസ്റ്റർ ചെയ്തിരുന്നു.അപകടമുണ്ടാക്കിയ ഇദ്ദേഹത്തിന്റെ വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മന്ത്രി. ഇടുക്കിയിൽ നിന്ന് കുഞ്ചിത്തണ്ണിയിലേക്കു വരുന്ന വഴിയാണ് അപകടമുണ്ടായത്.

തനിക്ക് ഇടയ്ക്കിടെ രക്തസമ്മർദ്ദം ഉയരാറുണ്ടായിരുന്നെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നുമാണ് വകുപ്പുതലത്തിൽ നടന്ന അന്വേഷണത്തിൽ എ എസ് ഐ വെളിപ്പെടുത്തിയതെന്നാണ് സൂചന. കാർ ഓട്ടോയിൽ തട്ടിയതിന്റെ ആഘാതം വിട്ടുമാറും മുമ്പെ കാറെടുത്തതാണ് മന്ത്രിയുടെ കാറിൽ തട്ടാൻ കാരണമായതെന്നും ഇദ്ദേഹം മേലുദ്യോഗസ്ഥരെ ധരിപ്പിച്ചതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.

അപകടശേഷം വാഹനം നിർത്താതെ പോയത് ഭയപ്പാട് മൂലമായിരുന്നെന്ന് പിന്നീട് മന്ത്രിയെ നേരിൽക്കണ്ട് ഈ ഉദ്യോഗസ്ഥൻ ബോദ്ധ്യപ്പെടുത്തിയെന്നും ഇതെത്തുടർന്ന് താൻ നടപടിക്കായി ശുപാർശചെയ്യില്ലെന്ന് മന്ത്രി എം എം മണി ഈ ഉദ്യോഗസ്ഥന് ഉറപ്പുനൽകിയിരുന്നതായും മറ്റുമുള്ള വിവരങ്ങളും സേനയ്്ക്കുള്ളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോൾ ഈ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തതായുള്ള വിവരം പുറത്തുവരുന്നത്.

ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെ ശല്യാംപാറയിലായിരുന്നു സംഭവം.അപകടത്തെ തുടർന്ന് എഎസ്ഐ. വാഹനം നിർത്താതെ പോകുകയാണുണ്ടായത്.ഓഫീസറുടെ കാർ ഇതിനു തൊട്ടുമുൻപ് ഒരു ഓട്ടോറിക്ഷയിലും ഇടിച്ചിരുന്നു.അടുത്ത ദിവസം ഓട്ടോറിക്ഷ ശരിയാക്കിത്തരാം എന്നുപറഞ്ഞ് മടങ്ങുന്ന വഴിക്കാണ് മന്ത്രിയുടെ വാഹനത്തിൽ കാർ ഇടിച്ചത്. 200 മീറ്റർ വ്യത്യാസത്തിലാണ് ഈ രണ്ട് അപകടങ്ങളും നടക്കുന്നത്.

ഓട്ടോ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വെള്ളത്തൂവൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.അപകടദിവസം രാത്രി ഉദ്യോഗസ്ഥനെ മെഡിക്കൽ പരിശോധനക്കു ഹാജരാക്കാൻ വെള്ളത്തൂവൽ പൊലീസ് വീട്ടിലെത്തിയിരുന്നെങ്കിലും ഉദ്യോഗസ്ഥനെ കണ്ടെത്താനായില്ല.