ന്യൂഡൽഹി: അയോധ്യ ഓരോ ഇന്ത്യക്കാരന്റെയും നഗരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ പാരമ്പര്യത്തിന്റെ മഹത്വവും വികസനപരിവർത്തനങ്ങളുടെ മികവുമായിരിക്കണം അയോധ്യയിൽ പ്രതിഫലിപ്പിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അയോധ്യ ക്ഷേത്രനഗരിയിലെ വികസന പദ്ധതികളുടെ അവലോകനവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായി നടത്തിയ വെർച്വൽ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി.

പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അയോധ്യയുടെ വികസനത്തിനായി യുപി സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ള വികസന പദ്ധതികൾ യോഗി ആദിത്യനാഥ് അവതരിപ്പിച്ചു. റോഡുകൾ, അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുടെ വികസനം, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവയുടെ നിർമ്മാണം തുടങ്ങി നിരവധി വികസന പദ്ധതികളാണ് ക്ഷേത്രനഗരിയിൽ യുപി സർക്കാർ നടത്താൻ ഉദ്ദേശിക്കുന്നത്.

അയോധ്യ ഇന്ത്യക്കാരുടെ സാംസ്‌കാരിക ബോധത്തിൽ കൊത്തിവെയ്ക്കപ്പെട്ട നഗരമാണെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. ആത്മീയവും പ്രൗഢിയേറിയതുമാണ് അയോധ്യ. ഈ നഗരത്തിന്റെ പൊതുബോധം ഭാവിയിലെ അടിസ്ഥാനസൗകര്യങ്ങളുമായി പൊരുത്തപ്പെടുന്നതാകണം. അത് ടൂറിസ്റ്റകൾക്കും തീർത്ഥാടകർക്കും പ്രയോജനപ്പെടും - പ്രധാനമന്ത്രി പറഞ്ഞു. അയോധ്യ ഓരോ ഇന്ത്യക്കാരന്റെയും നഗരമായിരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

രാമക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിനോട് അനുബന്ധിച്ച് നഗരത്തിൽ നിരവധി വികസനപദ്ധതികൾ യുപി സർക്കാർ പ്രഖ്യാപിച്ചിരുന്നു. ക്ഷേത്രനഗരിയെ തീർത്ഥാടന വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റുന്നതിനായുള്ള പദ്ധതികളാണ് അന്ന് പ്രഖ്യാപിക്കപ്പെട്ടത്. 2018-ൽ തന്നെഅയോധ്യയിൽ വിമാനത്താവളം കൊണ്ടുവരുമെന്നും ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നതാണ്. നിലവിൽ പ്രമുഖ വ്യക്തികൾക്കായി വ്യോമഗതാഗതം നിലവിലുണ്ട്. ഇത് വിമാനത്താവളമായി മാറ്റാനാണ് സർക്കാർ തീരുമാനം.