കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ ഭരണം കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ 'രണ്ടാം വെർഷൻ' തന്നെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മമത ബാനർജിയുടെ ഭരണത്തിന് കീഴിൽ കമ്മ്യൂണിസം പുനർജനിക്കുകയാണെന്ന് മോദി റാലിയിൽ ആരോപിച്ചു.

ഭരണനിർവഹണം ബംഗാളിൽ രാഷ്ട്രീയ വൽക്കരിക്കപ്പെട്ടെന്നും ബംഗാളിന്റെ രാഷ്ട്രീയമാണ് അതിന്റെ അവസ്ഥയുടെ പ്രധാന കാരണമെന്നും അദ്ദേഹം പരഞ്ഞു.

സംസ്ഥാനത്തെ ഭരണനേതാക്കൾ മുഴുവൻ അഴിമതിക്കാരാണെന്നും മോദി ആരോപിച്ചു. സൈക്ലോൺ ചുഴലിക്കാറ്റ് പ്രകൃതി ദുരന്തങ്ങൾ പോലും അഴിമതിക്കുള്ള അവസരമായി നേതാക്കന്മാർ കണ്ടു. കേന്ദ്രം പെട്ടന്ന് തന്നെ സൗജന്യ റേഷൻ അനുവദിച്ചിരുന്നു. പക്ഷെ ജനങ്ങൾക്കു നൽകുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നും മോദി പറഞ്ഞു.

' കോവിഡ് സമയത്ത് ലക്ഷക്കണക്കിന് കർഷകർക്ക് ഒരു പൈസയും ലഭിച്ചിട്ടില്ല. കിസാൻ സമ്മാൻ പ്രൊജക്ട് ലക്ഷക്കണക്കിന് കർഷകർക്ക് സഹായമാവേണ്ടതായിരുന്നു. ബംഗാൾ ആ പദ്ധതിയിൽ ചേരാൻ വിസമ്മതിച്ചു,' മോദി പറഞ്ഞു. രണ്ടാഴ്ചക്കിടയിൽ മോദിയുടെ രണ്ടാമത്തെ ബംഗാൾ സന്ദർശനമാണിത്. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മ വാർഷിക ദിനത്തിനായിരുന്നു ഇതിനു മുമ്പ് മോദി ബംഗാളിലെത്തിയത്.