ന്യൂഡൽഹി: കോവിഡിന്റ രണ്ടംതരംഗത്തിൽ പ്രതിസന്ധി നേരിടുന്ന വ്യവസായ മേഖലയെ സഹായിക്കാൻ മോദി സർക്കാർ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചേക്കും.

കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യമൊട്ടാകെ അടച്ചിടൽ പ്രഖ്യാപിച്ചില്ലെങ്കിലും പ്രാദേശികതലത്തിൽ പലയിടങ്ങളിലും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടത്തിയിരുന്നു.

തൊഴിലില്ലായ്മ നിരക്കിലുംവർധനവുണ്ടായിരുന്നു. ഇതേതുടർന്ന് വിവിധ റേറ്റിങ് ഏജൻസികൾ രാജ്യത്തിന്റെ വളർച്ചാ ആനുമാനം താഴ്‌ത്തുകയുംചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഉത്തേജന പാക്കേജ് പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്.

ടൂറിസം, ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി മേഖലകളെയും ചെറുകിട-ഇടത്തരം കമ്പനികളെയും സഹായിക്കുന്നതിനാകും മുൻഗണന. ഇതുസംബന്ധിച്ച ചർച്ചകൾ പ്രാരംഭഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ.

2022 സാമ്പത്തിക വർഷത്തെ വളർച്ച 13.5ശതമാനത്തിൽനിന്ന് 12.6ശതമാനമായി നോമുറ കുറച്ചിരുന്നു. ജെ.പി മോർഗനാകട്ടെ 13ശതമാനത്തിൽനിന്ന് 11 ശതമാനമായാണ് അനുമാനംതാഴ്‌ത്തിയത്.

10.5ശതമാനം വളർച്ചയാണ് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്. കോവിഡ് രണ്ടാംതരംഗത്തിൽ പ്രതിസന്ധിനേരിട്ട സെക്ടറുകൾക്ക് വായ്പതിരിച്ചടവിൽ ആദ്യഘട്ടമെന്ന നിലയിൽ ഇളവ് അനുവദിച്ചിരുന്നു.