ന്യൂഡൽഹി: മാധ്യമ സ്വാതന്ത്രത്തെ വേട്ടയാടുന്ന ഭരണാധികാരികളുടെ പട്ടികയിൽ ഇത്തവണയും ഇടംപിടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്ലോബൽ മീഡിയ വാച്ച്ഡോഗ് എന്നറിയിപ്പെടുന്ന റിപ്പോർട്ടേഴ്സ് സാൻസ് ഫ്രണ്ടിയേഴ് (ആർഎസ്എഫ്) പ്രസിദ്ധീകരിച്ച 37 ലോകനേതാക്കളുടെ പട്ടികയിലാണ് നരേന്ദ്ര മോദി തന്റെ സ്ഥാനം നിലനിർത്തിയത്.

ഒന്നാം മോദി സർക്കാർ അധികാരത്തിലേറിയ 2014 മുതൽ പട്ടികയിൽ നരേന്ദ്ര മോദി പട്ടികയിലുണ്ട്. മോദിയെ കൂടാതെ ഉത്തരകൊറിയൻ ഏകാദിപതി കിം ജോങ് ഉൻ, റഷ്യൻ പ്രസിഡന്റ് വൽഡിമർ പുടിൻ, ബ്രസീൽ പ്രസിഡന്റ് ജെയിർ ബൊൽസനാരോ, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ, ഹംഗേയറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ എന്നിവരും പട്ടികയിലുണ്ട്.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാനത്ത് മാധ്യമങ്ങളോട് സ്വീകരിച്ച നയം പ്രധാനമന്ത്രിയായപ്പോൾ രാജ്യത്ത് നടപ്പിലാക്കിയായിരുന്നു നരേന്ദ്ര മോദിയുടെ പരീക്ഷണം. ദേശീയതയിൽ ഊന്നിയുള്ള വിവരണങ്ങളിലൂടെയും ജനപ്രീയത കൈവരിക്കാനുള്ള വൈകാരിക പ്രസംഗങ്ങളിലൂടെയും മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയാണ് രീതി. ഇതു നടപ്പിലാക്കാൻ മാധ്യമ ശൃഖലകളുടെ ഉടമസ്ഥതയുള്ള കോർപ്പറേറ്റുകളുമായി ബന്ധം സ്ഥാപിച്ച് സ്വാധീനം ചെലുത്തുകയും ചെയ്തതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.