റോം: പതിനാറാം ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇറ്റലിയിലെത്തിയ പ്രാധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഒന്നേകാൽ മണിക്കൂറാണ് മോദിയും പോപ്പ് ഫ്രാൻസിസും തമ്മിൽ കൂടിക്കാഴ്‌ച്ച നടത്തിയത്. കോവിഡ് 19 അടക്കം ആഗോള വിഷയങ്ങൾ മാർ പാപ്പയുമായി പ്രധാനമന്ത്രി ചർച്ച ചെയ്തതായാണ് വിവരം.

പേപ്പൽ ഹൗസിലെ ലൈബ്രറിയിലാണ് ചർച്ചനടന്നത്. ചർച്ച ഒന്നേകാൽ മണിക്കൂർ നീണ്ടുനിന്നതായാണ് റിപ്പോർട്ട്. കൂടിക്കാഴ്ചയ്ക്കു ശേഷം മോദി വത്തിക്കാനിൽനിന്ന് മടങ്ങി. കൂടിക്കാഴ്ച സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. മാർപാപ്പയെ ഇന്ത്യയിലേക്ക് മോദി ക്ഷണിച്ചോ എന്നത് അടക്കമുള്ള കാര്യങ്ങൾ അറിയാൻ വാർത്താസമ്മേളനത്തിനും പ്രസ്താവനക്കും കാതോർക്കുകയാണ് രാജ്യം. വിദേശകാര്യ സെക്രട്ടറി വാർത്താ സമ്മേളനത്തിൽ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കും.

കൂടിക്കാഴ്‌ച്ചയിൽ എന്തൊകകെ കാര്യങ്ങൾ സംസാരിച്ചു എന്നറിയാൻ ആകാംക്ഷയിലാണ് രാജ്യം. ഇന്ത്യയിലെ ക്രൈസ്തവ വിഷയങ്ങൾ അടക്കം ചർച്ചയായി എന്ന സൂചനകൾ പുറത്തുവരുന്നുണ്ടെങ്കിലും കൂടുതൽ വ്യക്തതകൾ ഇക്കാര്യത്തിൽ പറഞ്ഞിരിക്കുന്നത്. ചർച്ചയ്ക്ക് വത്തിക്കാൻ പ്രത്യേകിച്ച് അജണ്ടകളൊന്നും നിശ്ചയിച്ചിരുന്നില്ല. മാർപാപ്പയുമായുള്ള ചർച്ചകളിൽ അജണ്ട നിശ്ചയിക്കുന്ന പതിവില്ലെന്നാണ് കരുതുന്നത്. ലോകത്തിന് പൊതുവെ പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വത്തിക്കാനിൽ മാർപാപ്പയെ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. നെഹ്റു, ഇന്ദിരാഗാന്ധി, ഐ.കെ. ഗുജ്റാൾ, എ.ബി. വാജ്പേയി എന്നിവരാണ് മുമ്പ് മാർപ്പാപ്പയെ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രിമാർ. 1999ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ഒടുവിൽ ഇന്ത്യ സന്ദർശിച്ചത്.

മോദിയുടെ വരവ് ദീപാവലി ആഘോഷമാക്കിയ ഇന്ത്യൻ സമൂഹം മൂവർണക്കൊടി വീശി മോദിയുടെ പേരുവിളിച്ചും പാട്ടുപാടി നൃത്തംചെയ്തും സ്വാഗതമോതി. പിയാസയിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് മോദി ഇന്ത്യൻ സമൂഹത്തെ കണ്ടത്. പിന്നീട്, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ, യൂറോപ്യൻ കമ്മിഷൻ അധ്യക്ഷ ഉർസുല വാൻഡെർ ലെയ്ൻ എന്നിവരുമായി മോദി സംയുക്ത ചർച്ച നടത്തി ഔദ്യോഗിക പരിപാടികൾക്കു തുടക്കം കുറിച്ചു.

ഇന്ത്യ യൂറോപ്യൻ യൂണിയൻ ഉഭയകക്ഷിബന്ധം, വ്യാപാരം, കോവിഡ് അനന്തര സാമ്പത്തിക പുനരുജ്ജീവനം, അഫ്ഗാൻ പ്രശ്നം, പരിസ്ഥിതി പ്രശ്നങ്ങൾ തുടങ്ങിയവ നേതാക്കൾ ചർച്ച ചെയ്തു. ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ദ്രാഗി ഉൾപ്പെടെ ഒട്ടേറെ ലോകനേതാക്കളുമായി മോദി ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ഗ്ലാസ്ഗോയിൽ നവംബർ 1, 2 തീയതികളിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ (സിഒപി 26) പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി മോദി നാളെ വൈകിട്ട് യാത്ര തിരിക്കും. നവംബർ ഒന്നിന് ഉച്ചകോടിക്കിടെ മോദി ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.