മോസ്‌കോ :ഇന്ത്യ - റഷ്യ വാർഷിക ഉഭയകക്ഷി ചർച്ചയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഈ വർഷാവസാനം കൂടിക്കാഴ്ച നടത്തും. 1971 ലെ യുദ്ധത്തിന്റെ 50 ാം വാർഷികത്തോടനുബന്ധിച്ചാവും കൂടിക്കാഴ്ചയെന്നാണ് റിപ്പോർട്ടുകൾ. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിന്റെ ഭാഗമായി റഷ്യൻ വാക്‌സിനായ സ്പുട്‌നിക്കിന്റെ നിർമ്മാണം പൂനൈ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കാനിരിക്കെയാണ് ഇരു നേതാക്കളുടെയും കൂടിക്കാഴ്ച സംബന്ധിച്ച വാർത്തകൾ പുറത്തു വരുന്നത്. 2014 ന് ശേഷം ഇതുവരെ 19 തവണയാണ് മോദിയും പുടിനും കൂടിക്കാഴ്ച നടത്തിയിട്ടുള്ളത്.

ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ തെളിവാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ മോസ്‌കോയിൽ നടന്ന ചടങ്ങിൽ വ്യക്തമാക്കിയിരുന്നു.