തിരുവനന്തപുരം: കേരളത്തിലെത്തുന്ന ആർ.എസ്.എസ്. സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തും.ഡിസംബർ 31 ന് വൈകുന്നേരം 5 മണിക്കാണ് കൂടിക്കാഴ്ച. പ്രമുഖരുമായുള്ള സമ്പർക്കത്തിന്റെ ഭാഗമായിട്ടാണിത്. സംഘപരിവാറിൽ ചേക്കേറിക്കൊണ്ട് ആരിഫ് മുഹമ്മദ്ഖാൻ രാഷ്ട്രീയക്കളി തുടരുകയാണെന്ന വിമർശനങ്ങൾ സജീവമാകുമ്പോഴാണ് ഈ കൂടിക്കാഴ്ച.

ചൊവ്വാഴ്ച എത്തുന്ന മോഹൻ ഭാഗവത് മൂന്നു ദിവസം കേരളത്തിലുണ്ടാകും. 29ന് കോഴിക്കോട്ട് പുതുതായി നിർമ്മിച്ച കേസരി മാധ്യമപഠന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗവർണ്ണർ നിർവഹിക്കും. 30, 31 തീയതികളിൽ തിരുവനന്തപുരത്ത് സംഘടനാ പരിപാടികൾ പങ്കെടുക്കും. 31 രാത്രി മടങ്ങും. ഇതിനിടെയാണ് ഗവർണ്ണറെ കാണുന്നത്. പുതിയ രാഷ്ട്രീയ ചർച്ചകൾക്കും ഇടവച്ചേക്കും. ഇതെല്ലാം മനസ്സിലാക്കിയാണ് ഗവർണ്ണറെ മോഹൻ ഭാഗവത് കാണുന്നത്. ക്രൈസ്തവ സഭ നേതാക്കളേയും അദ്ദേഹം കാണുമെന്ന് സൂചനയുണ്ട്.

തിരുവനന്തപുരത്ത് ഡിസംബർ 30ന് നടക്കുന്ന ആർഎസ്എസ് യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. 41 പേരാണ് ഈ പരിപാടിക്കുള്ളത്. 31ന് രാത്രിയിൽ നാഗ്പൂരിലേക്ക് മടങ്ങും. നേരത്തെ കാർഷിക നിയമത്തിനെതിരേ നിയമസഭ വിളിച്ചുചേർക്കാൻ സർക്കാരിന് ഗവർണർ അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആർഎസ്എസ് മേധാവി ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നതെന്നും ശ്രദ്ധേയമാണ്. ?ഗവർണറുടെ നടപടിയിൽ വ്യാപക പ്രതിഷേധമാണ് കേരളത്തിലുടനീളം നടന്നത്.