കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെയുള്ള കുറ്റപത്രം തയ്യാറായെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഈ മാസം ഇരുപത്തിനാലിന് അനുബന്ധ കുറ്റപത്രം സമർപ്പിക്കും. ശിവശങ്കർ അറസ്റ്റിലായി 60 ദിവസം പൂർത്തിയാക്കുന്നതിനു മുൻപ് കുറ്റപത്രം സമർപ്പിക്കാനാണ് എൻഫോഴ്സ്മെന്റിന്റെ നീക്കം. ഡിസംബർ ഇരുപത്തിയാറിന് ശിവശങ്കർ അറസ്റ്റിലായിട്ട് അറുപത് ദിവസം തികയുകയാണ്. 25,26,27 തീയതികളിൽ അവധിയായതിനാലാണ് കുറ്റപത്രം ഇരുപത്തിനാലിന് സമർപ്പിക്കുന്നത്.

കുറ്റപത്രം സമർപ്പിക്കുന്നതോടെ സ്വാഭാവിക ജാമ്യത്തിന് ശിവശങ്കറിന് അർഹത ഉണ്ടാകില്ല. കഴിഞ്ഞ ഒക്ടോബർ 28 നായിരുന്നു ചോദ്യംചെയ്യലുകൾക്ക് പിന്നാലെ ശിവശങ്കർ അറസ്റ്റിൽ ആയത്.

ലോക്കറിൽ കണ്ടെത്തിയ 1.05 കോടി രൂപ ലൈഫ് മിഷൻ കൈക്കൂലിയായി ലഭിച്ചതാണെന്ന് സ്വപ്‌നാ സുരേഷ് നേരത്തെ എൻഫോഴ്സ്മെൻറ്  മൊഴി നൽകിയിരുന്നു. പണമിടപാട് സംബന്ധിച്ച വിവരങ്ങളെല്ലാം ശിവശങ്കറിന് അറിയാമായിരുന്നുവെന്നാണ് സ്വപ്നയുടെ മൊഴി. കൈക്കൂലിയായി ലഭിച്ച 1.05 കോടി രൂപയിൽ 64 ലക്ഷം എസ്‌ബിഐ ലോക്കറിലും 36.50 ലക്ഷം രൂപ ഫെഡറൽ ബാങ്ക് ലോക്കറിലുമാണ് സൂക്ഷിച്ചത്. സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമുള്ള കേസ് ശിവശങ്കറിനെതിരെ ചുമത്തിയിരിക്കുന്നത്.