തിരുവനന്തപുരം: 80 ലക്ഷം രൂപയുടെ പുരാവസ്തുക്കൾ വാങ്ങി കബളിപ്പിച്ച കേസിൽ മോൻസൻ മാവുങ്കലിനെ മൂന്നു ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. വിശ്വരൂപം, വേളാങ്കണ്ണി മാതാവ്, യേശുദേവന്റെ കുരിശിൽ കിടന്ന രൂപം തുടങ്ങിയ വസ്തുക്കൾ കണ്ടെടുക്കാനാണു മൂന്നു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയതെന്നാണു കസ്റ്റഡി അപേക്ഷയിൽ ക്രൈംബ്രാഞ്ച് പറയുന്നത്.

തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണു കേസ് പരിഗണിച്ചത്. തിരുവനന്തപുരം മുട്ടത്തറ സ്വദേശി സുരേഷ് കുമാർ നൽകിയ പരാതിയിലാണു ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. സന്തോഷ് നിർമ്മിച്ച കരകൗശല ശിൽപങ്ങളായ സിംഹം, വിശ്വരൂപം, വേളാങ്കണ്ണി മാതാവ്, യേശുദേവന്റെ കുരിശിൽ കിടന്ന രൂപം, കാട്ടുപോത്ത്, കുതിരകൾ തുടങ്ങി 80 ലക്ഷം രൂപയുടെ ശിൽപങ്ങളാണ് മോൻസൻ വാങ്ങിയത്.

2019 ജനുവരി 2നും മറ്റൊരു ദിവസവും വാങ്ങിയ സാധനങ്ങൾ മോൻസന്റെ കലൂരിലുള്ള വീട്ടിൽ എത്തിച്ചിരുന്നു. എന്നാൽ സാധനകൾ വാങ്ങിയ ശേഷം പ്രതി രണ്ടു പ്രാവശ്യമായി ഏഴു ലക്ഷം രൂപാ മാത്രമേ നൽകിയുള്ളു എന്നാണ് സന്തോഷിന്റെ പരാതി. കഴിഞ്ഞ ദിവസം സംസ്‌കാര ചാനലിന്റെ ചെയർമാൻ എന്ന പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ മോൻസൻ മാവുങ്കലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നൽകിയിരുന്നു. ഈ കസ്റ്റഡി അവസാനിച്ചു കോടതിയിൽ ഹാജരാക്കിയപ്പോഴാണ് അടുത്ത കേസിൽ പ്രതിയെ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങുന്നത്.