കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിനെ ഏഴ് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഒൻപതാം തീയതി വരെയാണ് മോൻസനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്. ആറു ദിവസത്തെ കസ്റ്റഡി കാലാവധി തീർന്നതിനു ശേഷമാണ് മോൻസണിനെ കോടതിയിൽ ഹാജരാക്കിയത്.

കേസിൽ മോൻസൺ മാവുങ്കലിനെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. 10 കോടിയിലേറെ രൂപ മോൻസണ് കൈമാറിയിട്ടുണ്ടെന്നാണ് പരാതിക്കാർ പറയുന്നത്. എന്നാൽ നേരിട്ട് കൈപ്പറ്റിയ പണത്തെക്കുറിച്ച് മോൻസൺ വിവരങ്ങൾ നൽകാൻ തയ്യാറായിട്ടില്ല. മോൻസണിന്റെ അക്കൗണ്ടിലെ വിവരങ്ങൾ തേടി ക്രൈംബ്രാഞ്ച് ബാങ്കിന് നോട്ടീസ് നൽകിയിരുന്നു. ഈ വിവരം കൂടി ലഭിച്ചാൽ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതൽ വ്യക്തത കൈവരുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ.

കൂടാതെ മോൻസൺ ഇടപാടുകൾ നടത്തിയെന്ന് സംശയിക്കുന്ന ഇയാളുടെ സഹായികളുടെ അടക്കം ബാങ്ക് അക്കൗണ്ടുകളും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. എച്ച് എസ് ബി സി ബാങ്കിലെ അക്കൗണ്ടിൽ 2.62 ലക്ഷം കോടി രൂപ ഉണ്ടെന്ന രേഖകൾ മോൻസൻ പരാതിക്കാരായ ആളുകൾക്ക് മെയിൽ അയച്ചിരുന്നു. ഇത് എവിടെ തയ്യാറാക്കിയതെന്ന് ഇതുവരെയും മോൻസൻ വെളിപ്പെടുത്തിയിട്ടില്ല. ലാപ്ടോപ്പും ഐ പാഡുമൊക്കെ പരിശോധിച്ച ശേഷം ഇതിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും അന്വേഷണ സംഘം കണക്കുകൂട്ടുന്നു.

അതിനിടെ, മോൻസൻ മാവുങ്കലിന്റെ മ്യൂസിയത്തിലെ വിഷ്ണുവിന്റെ വിശ്വരൂപം ഉൾപ്പെടെ എട്ട് വിഗ്രഹങ്ങളും ശിൽപ്പങ്ങളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ശിൽപ്പി സുരേഷ് നിർമ്മിച്ച് നൽകിയവയാണ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തത്.

മോൻസൻ മാവുങ്കലിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിട്ട് രണ്ടാഴ്ച പിന്നിടുമ്പോഴാണ് വിഗ്രഹങ്ങൾ പിടിച്ചെടുക്കുന്ന നടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടക്കുന്നത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂനിറ്റിലെ സി ഐ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം അർധരാത്രിയോടെ കലൂരിലെ മ്യൂസിയത്തിലെത്തിയത്. കൂടെ ലോറി അടക്കമുള്ള സംവിധാനങ്ങളും ഉണ്ടായിരുന്നു.

തിരുവനന്തപുരം മുട്ടത്തറ സ്വദേശിയായ ശിൽപ്പി സുരേഷ് നൽകിയ പരാതിയിലായിരുന്നു നടപടി. വിഷ്ണുവിന്റെ വിശ്വരൂപം ഉൾപ്പെടെ 9 വിഗ്രഹങ്ങളും ശിൽപ്പങ്ങളും സുരേഷ് നിർമ്മിച്ച് മോൻസന് നൽകിയിട്ടുണ്ട്. 80 ലക്ഷേം രൂപയായിരുന്നു വാഗ്ദാനം ചെയ്തത്. എന്നാൽ 7 ലക്ഷം രൂപ മാത്രം നൽകി വഞ്ചിച്ചുവെന്നായിരുന്നു സുരേഷിന്റെ പരാതി.

കേസ് രജിസ്റ്റർ ചെയ്ത ക്രൈംബ്രാഞ്ച് സംഘം തൊണ്ടി മുതൽ എന്ന നിലയിൽ മ്യൂസിയത്തിൽ നിന്ന് ഇവ പിടിച്ചെടുക്കുകയായിരുന്നു. വിഷ്ണുവിന്റെ വിശ്വരൂപം, കന്യാമറിയം, നടരാജ വിഗ്രഹം, ശ്രീകൃഷ്ണന്റെ ശിൽപ്പം തുടങ്ങിയ ഇതിലുൾപ്പെടും. മോൻസന് നൽകിയവിൽ ഒരു സിംഹത്തിന്റെ ശിൽപ്പമാണ് കാണാനില്ലാത്തത്. ഇത് മോൻസൻ ആർക്കെങ്കിലും കൈമാറിയട്ടുണ്ടെന്നാണ് നിഗമനം. പിടിച്ചെടുത്ത വസ്തുക്കൾ കോടതിയിൽ ഹാജരാക്കിയ ശേഷം തുടർനടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടക്കും.