തിരുവനന്തപുരം: ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസുകളിൽ മോൻസൻ മാവുങ്കലിന്റെ റിമാൻഡ് കാലാവധി നീട്ടി. 14 ദിവസത്തേക്കാണു നീട്ടിയിരിക്കുന്നത്.

80 ലക്ഷം രൂപയുടെ പുരാവസ്തുക്കൾ വാങ്ങി കബിളിപ്പിച്ചെന്ന മുട്ടത്തറ സ്വദേശി സുരേഷ് കുമാർ നൽകിയ പരാതിയിൽ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയും, സംസ്‌കാര ചാനലിന്റെ ചെയർമാൻ എന്ന പേരിൽ തട്ടിപ്പ് നടത്തിയെന്ന സിഗ്നേച്ചർ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എം.ഡി ബാബു മാധവന്റെ പരാതിയിൽ തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുമാണ് റിമാൻഡ് കാലാവധികൾ നീട്ടിയത്.

ഈ രണ്ടു കേസുകളിലും മോൻസനെ ക്രൈംബ്രാഞ്ച് മൂന്നു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇരു കേസുകളിലും അന്വേഷണം നടക്കുകയാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.