തിരുവനന്തപുരം: കാലവർഷം ജൂൺ മൂന്നിനോ അതിനുമുമ്പോ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് ലഭിച്ചതോടെ അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

ജൂൺ ഒന്നുമുതൽ തെക്ക്-പടിഞ്ഞാറൻ കാറ്റ് കൂടുതൽ ശക്തമാകും. ഇതിന്റെ ഭാഗമായി കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

അടുത്തിടെ രണ്ട് ചുഴലിക്കാറ്റുകളുണ്ടായ സാഹചര്യത്തിൽ കാലവർഷം തിങ്കളാഴ്ച എത്തുമെന്നായിരുന്നു നേരത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നത്. മൂന്ന് മുതൽ നാല് ദിവസം വരെ ഇതിൽ മാറ്റം വന്നേക്കാമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചിരുന്നു.

കേരളത്തിൽ കാലവർഷം ഇത്തവണ സാധാരണയിൽ കൂടുതലാവാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നത്. എന്നാൽ രാജ്യത്ത് ഇത്തവണ തെക്ക് പടിഞ്ഞാറൻ കാലവർഷം സാധാരണ മഴ ആയിരിക്കും നൽകുക എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യഘട്ട മൺസൂൺ പ്രവചനത്തിൽ വ്യക്തമാക്കുന്നു.

രാജ്യത്ത് ആകെ ലഭിക്കുന്ന ശരാശരി മഴയേക്കുറിച്ചുള്ള പ്രവചനം മാത്രമാണിത്. ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് തെക്കുപടിഞ്ഞാറൻ കാലവർഷം.

യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

30-5-2021 : ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ

31-5-2021 : ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്

1-6-2021 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ

2-6-2021 : തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

3-6-2021 : തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം