ന്യൂഡൽഹി: രാജ്യത്ത് ഈ വർഷം കാലവർഷം ജൂൺ ഒന്നിന് തന്നെയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതേസമയം കേരളത്തിൽ ഇത്തവണ പതിവിൽ നിന്ന് വ്യത്യസ്തമായി കാലവർഷം സാധാരണയിൽ കൂടുതലാവാൻ നേരിയ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യ ഘട്ട മൺസൂൺ പ്രവചനത്തിൽ വ്യക്തമാക്കുന്നത്. ജൂൺ ഒന്നിന് തന്നെ തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ എത്തും. സെപ്്റ്റംബറിൽ പിന്മാറുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇന്ത്യയിൽ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള ശരാശരി മഴ ദീർഘകാല ശരാശരിയുടെ 98 % ആയിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ ആദ്യഘട്ട പ്രവചനം സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ ദീർഘകാല ശരാശരി മൺസൂൺ മഴ 88 സെ.മീ ആണ്. ഇത്തവണ കാലവർഷം സാധാരണ നിലയിലാകാൻ 40% സാധ്യതയാണുള്ളത്. സാധാരണയിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യത 16 ശതമാനമാണ്. സാധാരണയിൽ കുറഞ്ഞുള്ള മഴ ലഭിക്കാനുള്ള സാധ്യത 25 ശതമാനവുമാണെന്നും പ്രവചനത്തിൽ സൂചിപ്പിക്കുന്നു.

കോവിഡ് വ്യാപനത്തിനിടയിലും കാർഷിക മേഖലയ്ക്ക് കരുത്തുപകരുന്ന നിലയിൽ മെച്ചപ്പെട്ട മൺസൂൺ കിട്ടുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ കർഷകർ. കൃഷിക്കാവശ്യമായ വെള്ളത്തിന്റെ 70ശതമാനവും മൺസൂൺ സമയത്താണ് ലഭിക്കുന്നത്. മൺസൂൺ കാലത്ത് ലാനിന പ്രതിഭാസം പ്രശ്നങ്ങൾ സൃഷ്ടിക്കാത്ത തലത്തിലേക്ക് മാറാൻ സാധ്യതയുണ്ട്. എൽനിനോയ്ക്ക് നേരിയ സാധ്യത മാത്രമാണ് ഉള്ളതെന്നും റിപ്പോർട്ട് പറയുന്നു.