മൂവാറ്റുപുഴ: 65 കാരിയായ ഭാര്യയ്ക്ക് കോവിഡ്. ചികത്സാ ആവശ്യത്തിനോ ദൈനംദിന ആവശ്യങ്ങൾക്ക് പൂറത്തിറങ്ങാൻ സുഗമമായ യാത്രമാർഗ്ഗമില്ലാതെ 70 കാരനായ ഭർത്താവ് ദുരിതത്തിൽ.

മൂവാറ്റുപുഴ പൂവത്തൂർ വട്ടോളിൽ ഗോപിനാഥൻ നായരും ഭാര്യ കാർത്തിയായനിയുമാണ്് വീടിന് പുറത്തിറങ്ങാൻ സമീപത്തെ ക്ഷേത്രകമ്മറ്റിയുടെ കനിവും കാത്ത് കഴിയുന്നത്. തങ്ങൾ സഞ്ചരിച്ചിരുന്ന വഴി അടുത്തിടെ ക്ഷേത്രകമ്മറ്റി മതിൽ നിർമ്മിച്ച് അടച്ചിരിക്കുകയാണെന്നും അത്യവശ്യഘട്ടത്തിൽ ആരെങ്കിലും മതിലിന് മുകളിലൂടെ എടുത്തുയർത്തിയാൽ മാത്രമെ മാതാപിതാക്കളെ പുറത്തുകടക്കാനാവു എന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും ഗോപിനാഥൻ നായരുടെ മക്കളായ സുമയും സുമേഷും മറുനാടനോട് വ്യക്തമാക്കി.

ആദ്യം നടപ്പുവഴിയിൽ മുള്ളുവേലി സ്ഥാപിച്ച് ഗതാഗതം തടയുന്നതിനായിരുന്നു ക്ഷേത്ര കമ്മറ്റിയുടെ നീക്കം. ഇതിനെതിരെ കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല. കേസ്സു നടത്താൻ ആവശ്യമായ പണമോ ആൾബലമോ ഇല്ലാതിരുന്നതാണ് വിധിപ്രതികൂലമാവാൻ കാരണമായതെന്നാണ് കരുതുന്നത്.സാമ്പത്തീക പ്രതിസന്ധി മൂലം അപ്പീലിനുപോകാനും കഴിഞ്ഞില്ല-അവർ കൂട്ടിച്ചേർത്തു.

രാവിലെയും വൈകിട്ടും ക്ഷേത്രം തുറന്നുപ്രവർത്തിക്കുന്ന അവസരത്തിൽ മാത്രമാണ് നിലവിൽ തങ്ങൾക്ക് പുറത്തുകടക്കാൻ മാർഗ്ഗമുള്ളു എന്നും ഈ സമയത്തല്ലാതെ മതാപിതാക്കൾക്കൾക്ക് രോഗം മൂർച്ഛിച്ചാൽ പോലും മതിലിനുമുകളിലുടെ എടുത്തുയർത്താൻ അളില്ലങ്കിൽ ചികത്സലഭിക്കാതെ മരണം വരെ സംഭവിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഇവർ പറയുന്നു.

സുമ വിവാഹതയാണ്.ഭർത്തൃഗ്രഹത്തിൽ നിന്നും ഇടയ്ക്കൊക്കെ വീട്ടിലെത്തി വിവരങ്ങൾ തിരക്കി പോയിരുന്നു.കോവിഡ് ബാധിതയായ മാതാവിനെ ആശുപത്രിയിൽ എത്തിക്കുന്നതിനായി സുമ എത്തിയിരുന്നു.ഇതെത്തുടർന്ന് ഇവരിപ്പോൾ ക്വാറന്റൈനിലാണ്.

സമീപത്ത് താമസിച്ചുവരുന്ന ഇളയമകൻ സുമേഷ് മാതാപിതാക്കൾ താമസിക്കുന്ന വീട്ടിലെത്തി വിവരങ്ങൾ തിരക്കുകയും ഭക്ഷണണവും മറ്റും എത്തിച്ചുനൽകുകയും ചെയ്യുന്നുണ്ട്.അത്യവശ്യഘട്ടത്തിൽ ക്ഷേത്രമതിൽ ചാടിക്കടന്നാലെ സുമേഷിനും വീടിന് പുറത്തെത്താനാവു എന്നതാണ് നിലവിലെ സ്ഥിതിയെന്നും വീട്ടുകാർ ചൂണ്ടിക്കാട്ടി.

വർഷങ്ങളായി തങ്ങളുടെ വീട്ടിലേയ്ക്ക് നടപ്പുവഴിയുണ്ടായിരുന്നെന്നും ഇതാണ് ഇപ്പോൾ കോടതിയിൽ നിന്നും അനുകൂലവിധിയുണ്ടായി എന്ന് വെളിപ്പെടുത്തി ക്ഷേത്രകമ്മറ്റി ഇടപെട്ട് മതിൽകെട്ടി അടച്ചുപൂട്ടിയതെന്നുമാണ് വീട്ടുകാരുടെ വാദം. കോടതിവിധി അനുകൂലമെങ്കിലും ഇക്കാര്യത്തിൽ മാനുഷീക പരിഗണനൽകി, കുടുംബത്തിന്റെ വഴി തടഞ്ഞുള്ള പ്രവർത്തനങ്ങളിൽ നിന്നും ക്ഷേത്രഭരണസമിതി വിട്ടുനിൽക്കണമെന്നാണ് നാട്ടുകാരിൽ ഒരു വിഭാഗത്തിന്റെ അഭിപ്രായം.

വഴി പ്രശ്നത്തിൽ വീട്ടുകാർ ആദ്യം നിയമനടപടിക്കിറങ്ങുകയായിരുന്നെന്നും ഇതെത്തുടർന്ന് തങ്ങൾക്ക് അനുകൂല കോടതിവിധി ലഭിക്കുകയായിരുന്നെന്നുമാണ് ക്ഷേത്ര കമ്മറ്റിയുടെ വിശദീകരണം.