നെടുമങ്ങാട്: ആര്യനാട് കരമനയാറിൽ കാഞ്ഞിരമറ്റം കടവിലെ കയത്തിലാണ് പൂവച്ചൽ ഹയർ സെക്കന്ററി സ്‌ക്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി അമൽ പ്രജീഷ് (16) മുങ്ങി മരിച്ചത്. ഇന്ന് രാവിലെ തന്നെ സ്‌ക്കൂളിൽ പോകാതെ ഇവിടെ എത്തിയ ഏഴംഗ സംഘം ഈ കടവിൽ ഇരുന്ന് മദ്യപിച്ചതായി നാട്ടുകാർ പറയുന്നു. അതിന് ശേഷമാണ് ഇവർ ആറ്റിൽ കുളിക്കാൻ ഇറങ്ങിയത്.

നീന്തൽ അത്രവശമില്ലാതിരുന്ന അമലും കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ആറ്റിൽ ഇറങ്ങുകയായിരുന്നു. ഉച്ചയോടെയാണ് അമൽ കയത്തിൽപ്പെട്ടത്് ഈ നിമഷം സുഹൃത്തുക്കൾ അലറി വിളിച്ച് ആളെ കൂട്ടാൻ ശ്രമിച്ചെങ്കിലും അമലിന്റെ ജീവൻ രക്ഷിക്കാൻ ആയില്ല. പിന്നീട് നാട്ടുകാർ അറിയിച്ചതനുസരിച്ച് ആര്യനാട് പൊലീസ് എത്തി ഇൻക്വസിറ്റ് നടപടികൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

അമലിന്റെ സുഹൃത്തുക്കളായ ആറു വിദ്യാർത്ഥികളെ ആര്യനാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചങ്കെിലും പ്രായപൂർത്തിയാവാത്തതിനാൽ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയില്ല. പൂവച്ചൽ ഹയർ സെക്കന്ററി സ്‌ക്കൂളിൽ ക്ലാസ് ഉണ്ടായിരുന്നിട്ടും ഇന്ന് അമൽ എത്തിയരുന്നില്ല. സാധാരണ ഗതിയിൽ ചില ദിവസങ്ങളിൽ അമൽ ആബ്സെന്റ് ആകാറുണ്ടെന്നും ഈ സന്ദർഭത്തിൽ രക്ഷിതാക്കളെ അറിയിക്കാറുണ്ടെന്നും സ്‌ക്കൂൾ പ്രിൻസിപ്പാൾ അറിയിച്ചു.

വിവിധ സ്‌ക്കൂളുകളിൽ പഠിക്കുന്ന സുഹൃത്തുക്കൾക്ക് ഒപ്പമാണ് അമൽ ആര്യനാട്ടേക്ക് പോയത്. വീട്ടിൽ നിന്നും ഇറങ്ങിയത് സക്കൂളിൽ പോകുന്നുവെന്ന് പറഞ്ഞാണ്.പ്ലസ് വൺ പരീക്ഷ ഉടൻ ഉള്ളതിനാൽ കമ്പയിൻസ്റ്റഡിക്ക് കൂട്ടുകാരെ കാണുന്ന കാര്യവും പറഞ്ഞിരുന്നു. നിർദ്ധന കുടംബാംഗമായ അമലിന്റെ അച്ഛൻ ഒരു വർഷം മുൻപാണ് മരിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു മരണം.

പിന്നീട് എകമകനായ അമലിനെ പഠിപ്പിച്ചത്് അമ്മ തൊഴിലുറപ്പിനു പോയും പശുവിനെ വളർത്തിയുമാണ്. മകന്റെ അപ്രതീക്ഷിത വേർപാട് താങ്ങാനാവതെ അലമുറയിച്ചു കരയുകയാണ് അമ്മ. അമലിനെ വട്ടിയൂർ കാവിലും കാട്ടക്കടയിലും ഒക്കെ പഠിക്കുന്ന കൂട്ടുകാർ പൂവ്വച്ചലിൽ എത്തി കൂട്ടി കൊണ്ടു പോകുകയായിരുന്നു.

മറ്റു ദുശീലങ്ങളൊന്നും ഇല്ലാതിരുന്ന അമലിനെ കൂട്ടുകാർ നിർബന്ധിച്ചു കുടിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. സ്‌ക്കൂൾ കൂട്ടികൾ കരമനയാറിന്റെ തീരത്ത് ഇരുന്ന മദ്യപിക്കുന്നത് ചില ഓട്ടോ ഡ്രൈവർമാരും കണ്ടിരുന്നു.