ഒന്റാറിയോ: നല്ലൊരു ജോലി തേടി കാനഡയിലെത്തി പ്രതിസന്ധിയിലായ അങ്കമാലി സ്വദേശി ബൈജുവിന് മരണം. റിക്രൂട്ട് ഏജൻസിയുടെ പൊള്ളവാക്ക് വിശ്വസിച്ചെത്തിയ ബൈജുവിനെ നാട്ടിലേക്ക് മടക്കാനുള്ള ശ്രമമങ്ങൾ പുരോഗമിക്കുന്നതിടെയാണ് വിടവാങ്ങൽ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ് കാനഡയിലെ മലയാളി സമൂഹം.

അങ്കമാലി സ്വദേശിയായ ബൈജുവിന്റെ മരണം കാനഡയിലെ മലയാളികൾക്കാകെ ഞെട്ടലായി. വിസിറ്റിങ് വിസയിലാണ് കാനഡയിലെത്തിയത്. ഭാര്യ കാൻസർ ബാധിച്ച് നേരത്തെ മരിച്ചിരുന്നു. 17ഉം 22ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് മക്കൾ. ഇവരുടെ പഠന ചെലവിനുൾപ്പെടെ പണമുണ്ടാക്കാനാണ് ബൈജു കാനഡയിലെത്തിയത്. എന്നാൽ വിസ്റ്റിങ് വിസയിലെത്തിയ ബൈജുവിന് ജോലിയൊന്നും ശരിയായില്ല. ഇതിനിടെ മലയാളി തന്നെ പ്രതീക്ഷയായി. മലയാളിക്കൊപ്പം താമസിക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്.

വലിയൊരു തുക വായ്പ ബൈജു എടുത്തിരുന്നു. മകളുടെ പഠനാവശ്യത്തിനായാണ്. ഇതിനൊപ്പം ഭാര്യയുടെ ചികിൽസയ്ക്കും ഏറെ ചെലവുണ്ടായി. ഈ സാഹചര്യത്തിലാണ് ബൈജുവിന്റെ കുടുംബത്തെ സഹായിക്കാനായി കാനഡയിലെ മലയാളികൾ പണം സ്വരൂപിക്കുന്നത് ലണ്ടൻ ഒന്റാറിയോ മലയാളി അസോസിയേഷനാണ് ഈ ഇടപെടലിന് മുൻകൈയെടുക്കുന്നത്.

ബൈജുവിന്റെ മരണവുമായി ബന്ധപ്പെട്ട ഒരു സോഷ്യൽ മീഡിയാ കുറിപ്പ് ചുവടെ

കഴിഞ്ഞ ദിവസം കാനഡയിലെ, ലണ്ടനിൽ നടന്ന ഒരു സംഭവമാണ് ഈ പോസ്റ്റിനു ആധാരം.

അങ്കമാലി സ്വദേശിയായ ബൈജു (56 വയസ്സ്) തന്റെ വീട് പണയപ്പെടുത്തി കിട്ടിയ എട്ടു ലക്ഷം രൂപ, ഏതോ ഒരു ഏജൻസിയിൽ കൊണ്ട് കൊടുത്ത് കാനഡയിലേക്ക് ഒരു വിസിറ്റിങ് വിസ തരപ്പെടുത്തി. ഈ വിസിറ്റിങ് വിസയ്ക്ക്, കാനഡ ഇമ്മിഗ്രെഷൻ വിഭാഗം നിഷ്‌കർഷിക്കുന്ന ബാങ്ക് ഡിപ്പോസിറ്റ് രേഖ, സ്പോൺസർഷിപ്പ് രേഖ ഇവകൾ എല്ലാം തന്നെ വ്യാജമായിട്ടു ഉണ്ടാക്കിയാണ് ഈ ആളെ ഏജൻസിക്കാർ ഇങ്ങോട്ടു എത്തിച്ചത്.

വിസിറ്റിങ് വിസയിൽ വന്നു, അറബ് നാടുകളിലെ പോലെ ജോബ് വിസ ആക്കി മാറ്റാമെന്ന മോഹവുമായിട്ടാണ് ബൈജുവും ഇങ്ങോട്ടേക്കു വന്നത്.. 50 വയസ്സിനു മുകളിൽ പ്രായമെന്നതും, പ്രത്യേകിച്ചു തൊഴിൽ നൈപുണ്യങ്ങൾ ഒന്നും തന്നെയില്ലായെന്നതും, കട്ട തണുപ്പിൽ, കഠിനകരമായ ജോലികൾ ചെയ്യാൻ ശരീരത്തിന് അവതില്ലാത്തതുമായ കാരണങ്ങളാൽ ഈ ആൾക്ക് ഇവിടെ ജോലി ഒന്നും ലഭിച്ചില്ല. ജോലി തേടിയുള്ള യാത്രയും, ഹോട്ടലിലെ താമസവും മറ്റു ചിലവുകളും ഒക്കെ കഴിഞ്ഞപ്പോൾ, നാട്ടിൽ നിന്നും കൊണ്ട് വന്ന പൈസയും കഴിഞ്ഞതോടെ താമസത്തിനും ഭക്ഷണത്തിനും പൈസ ഇല്ലാതെയായി.

അങ്ങനെ ഇരിക്കെ, ബൈജു, തനിക്കു ഉണ്ടായ അനുഭവങ്ങൾ, ലണ്ടനിലുള്ള ഒരു മലയാളി സഹോദരനോട് പറയുകയും, ബൈജുവിന്റെ വിഷമാവസ്ഥ മനസ്സിലാക്കി, ബൈജുവിനെ അവരുടെ വീട്ടിൽ താമസിപ്പിക്കാമെന്നു ഏറ്റു. അങ്ങനെ ലണ്ടനിലെ സഹോദരനൊപ്പം ബൈജു താമസമായി. ജോലി കിട്ടുന്നില്ലായെങ്കിൽ നാട്ടിൽ തിരികെ പോകാമെന്നും, ജോലി കിട്ടുന്ന പക്ഷം അന്ന് തന്നെ വീട്ടിലെ താമസം മാറുമെന്നും വാക്കാൽ ഒരു ഉടമ്പടിയും ഉണ്ടാക്കിയിരുന്നു.

എന്തിനു പറയുന്നു കഴിഞ്ഞ ദിവസം, നമ്മുടെ ബൈജു , ഹൃദയാഘാതത്തെ തുടർന്ന്, സുഹൃത്തിന്റെ വീട്ടിൽ വെച്ച് മരണമടയുക ഉണ്ടായി.. അറിയാൻ വയ്യാത്ത ഒരാളെ വീട്ടിൽ കയറ്റി താമസിച്ചതിന്റെ പേരിൽ പൊലീസിന്റെ ചോദ്യങ്ങൾക്കു സുഹൃത്തും കുടംബവും ഉത്തരം പറയേണ്ടി വന്നു. (പറഞ്ഞു കൊണ്ടേയിരിക്കുന്നു)

ലണ്ടനിലെ മലയാളി സംഘടനാ (LOMA) ബൈജുവിന്റെ കുടുംബത്തിന് വേണ്ടി പണ പിരിവ് നടത്തുന്നു. 10000 ഡോളറിനു മുകളിൽ ആകും മൃതദേഹം നാട്ടിലെത്തിക്കാൻ. കൂടാതെ ഇവിടെ വന്നു ജോലി കിട്ടുമെന്ന പ്രതീക്ഷയിൽ നാട്ടിൽ നിന്നും വീട് പണയപ്പെടുത്തിയ വകയിൽ 8 ലക്ഷത്തിന്റെ കടവും ഉണ്ട്.. ക്യാൻസർ ബാധിച്ചു മരണപ്പെട്ട ഭാര്യയുടെ ചികിത്സക്കായി എടുത്ത മറ്റൊരു ഭരിച്ച കടവും ഇവർക്കുണ്ട്.

നമ്മൾക്കു ഇതിനൊക്കെ എന്ത് ചെയ്യാൻ ആകും.. നാട്ടിൽ നിന്നും ഇങ്ങനെ ഒക്കെ റിസ്‌ക്ക് എടുത്തു വന്നിട്ട് ഇപ്പോൾ ഇവിടെ ആരെല്ലാം ഇതിന്റെ ഒക്കെ പുറകിൽ ഓടുന്നു..

ചിന്തിച്ചിട്ട് ഒരു അന്തവും ഇല്ല.. ആരോടാണ് നമ്മൾ ആവലാതി പറയേണ്ടത്...
പരേതന്റെ ആത്മാവിനു നിത്യശാന്തി നേർന്നു കൊണ്ട്...