മലപ്പുറം: ചാലിയാർ പുഴയിൽ മുങ്ങിമരിച്ചത് പിതാവിന്റെ സഹോദരിയുടെ വീട്ടിൽ ഓണാവധിക്ക് വിരുന്നുവന്ന വിദ്യാർത്ഥികൾ. അപകടത്തിൽപ്പെട്ടത് കുടുംബാംഗങ്ങളോടും ബന്ധുക്കളോടുമൊപ്പം കുളിക്കാൻ എത്തിയപ്പോഴാണ്. സഹോദരങ്ങളുടെ മക്കളാണ് അപകടത്തിൽപ്പെട്ടത്.

നിലമ്പൂരിനടുത്തു മമ്പാട് പന്തലിങ്ങൽ മില്ലുംപടി കുന്നുമ്മൽ ഹമീദിന്റെ മകൻ റയാൻ (11), കുന്നുമ്മൽ സിദ്ദീഖിന്റെ മകൻ മമ്പാട് എംഇഎസ് ഹൈസ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അഫ്ത്താഹ് റഹ്‌മാൻ (14) എന്നിവരാണ് മരിച്ചത്. ഇന്നു വൈകുന്നേരം 5.30 ഓടെയാണ് സംഭവം. ഇരുവരും പിതാവിന്റെ സഹോദരിയുടെ പുള്ളിപ്പാടത്തെ വീട്ടിൽ ഓണാവധിക്ക് വിരുന്നുവന്നതായിരുന്നു.

മമ്പാട് ഓടായിക്കൽ റെഗുലേറ്ററിന് 50 മീറ്റർ താഴെ റിവർ ലാൻഡ് ചിൽഡ്രൻസ് പാർക്കിന് താഴെ ആയിരംകല്ല് കടവിലാണ് അപകടം. കുടുംബാംഗങ്ങളോടും ബന്ധുക്കളോടുമൊപ്പം കുളിക്കാൻ എത്തിയതായിരുന്നു രണ്ടുപേരും. നാട്ടുകാരും എമർജൻസി റെസ്‌ക്യൂ ഫോഴ്‌സും ചേർന്ന് നടത്തിയ തെരച്ചിലിൽ ആദ്യം റയാനെ കണ്ടെത്തി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ അഫ്ത്താഹിനെയും കണ്ടെടുത്ത് മമ്പാട് സ്വകാര്യാശുപത്രിയിലും പിന്നീട് നിലമ്പൂർ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലം രണ്ടുപേരുടെയും ജീവൻ രക്ഷിക്കാനായില്ല. പാലത്തിനു ചുവടെ പാറയുള്ള ഭാഗത്താണ് ഒഴുക്കിൽപ്പെട്ടത്.

മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കബറടക്കം ഇന്നു നടക്കും. അഫ്ത്താഹ് റഹ്‌മാന്റെ മാതാവ്: നിശ. സഹോദരങ്ങൾ: ലിയ, ആയിശ മറിൻ. റയാന്റെ മാതാവ്: സജ്‌ന. സഹോദരങ്ങൾ: റിൻഷിത്, അജ്മൽ, അസ്ബിൻ, റിസ്ബാൻ.