കൊച്ചി: മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാദമി ടിവി ജേണലിസം കോഴ്സ് കോർഡിനേറ്ററുമായ കെ.അജിത് (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം കാക്കനാട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.നന്ദൻകോട് കെസ്റ്റൻ റോഡിൽ ഗോൾഡൻഹട്ടിൽ ആണ് താമസം.

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലും ഏഷ്യാനെറ്റ് ന്യൂസിലും പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി , തിരുവനന്തപുരം ബ്യുറോ ചീഫായി പ്രവർത്തിച്ചിട്ടുണ്ട് . നിരവധി അന്വേഷണാത്മക റിപ്പോർട്ടുകൾ ചെയ്തിട്ടുള്ള കെ അജിത് മലയാള ടെലിവിഷൻ വാർത്താ റിപ്പോർട്ടിങ്ങിൽ അസാമാന്യ പ്രതിഭ തെളിയിച്ച വ്യക്തിയായിരുന്നു. കല്ലുവാതുക്കൽ മദ്യ ദുരന്ത കേസിലെ പ്രതി മണിച്ചൻ ഒളിവിൽ കഴിയുമ്പോൾ എടുത്ത അഭിമുഖം അന്വേഷണ ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ചു. വ്യാജ വാറ്റു കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്ത് നടത്തിയ റിപ്പോർട്ടിംഗുകളും അത്ഭുതമായി.

ഇന്ന് രാവിലെ എട്ടു മുതൽ പത്തുവരെ കാക്കനാട് മീഡിയ അക്കാദമി ക്യാമ്പസിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് അക്കാദമിയുടെ തിരുവനന്തപുരത്തെ സബ് സെന്ററിലും പൊതുദർശനമുണ്ടാകും. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തിൽ. ഏഷ്യാനെറ്റ് ന്യൂസിൽ ടെലികാസ്റ്റിങ് ഓപ്പറേറ്റർ ആയ ശോഭ അജിത് ആണ് ഭാര്യ.