തിരുവനന്തപുരം: മുതിർന്ന പത്രപ്രവർത്തകനും സിപിഐ പ്രവർത്തകൻ സി ഉണ്ണിരാജയുടെ മകനും സിഎംപി നേതാവുമായിരുന്ന യു വിക്രമൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം പിആർഎസ് ഹോസ്പിറ്റൽ വച്ചായിരുന്നു അന്ത്യം. ജനയുഗം കോഡിനേറ്റിങ് എഡിറ്റർ, നവയുഗം പത്രാധിപസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. മുൻ മന്ത്രി എം വി രാഘവന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിലേക്കും വിക്രമൻ മത്സരിച്ച് പരാജയപ്പെട്ടിട്ടുണ്ട്.

സിപിഐ എം എൻ സ്മാരകം ബ്രാഞ്ച് സെക്രട്ടറി, കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ സെക്രട്ടറി/പ്രസിഡന്റ്, ഇന്ത്യൻ ജേർണലിസ്റ് യൂണിയൻ, സീനിയർ ജേർണലിസ്റ്റ് യൂണിയൻ കേരള എന്നിവയുടെ ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു. സീതാ വിക്രമൻ ആണ് ഭാര്യ. സന്ദീപ് വിക്രമൻ മകൻ. കെജെയു എന്ന സംഘടനയുടെ സംസ്ഥാന അധ്യക്ഷനുമായിരുന്നു. സിപിഐയിൽ തുടങ്ങിയ രാഷ്ട്രീയ ജീവിതം പിന്നീട് സിഎംപിയിലേക്ക് മാറി. പിന്നീട് സിപിഐയിലേക്ക് തിരിച്ചെത്തി.

ഭൗതികദേഹം വലിയവിള മൈത്രി നഗറിലെ വീട്ടിൽ നിന്നും സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസിലും 3.30 ന് പ്രസ് ക്ലബിലും പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിക്കും.