കോയമ്പത്തൂർ: വോട്ട് പിടുത്തം ഉത്സവമാക്കി തമിഴ് നടൻ കമൽഹാസൻ. സ്വന്തം മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങിയ താരം വിവിധ മേഖലകളിലെ ജനങ്ങളെയും കയ്യിലെടുക്കുന്ന പ്രകടനമാണ് കാഴ്‌ച്ച വെക്കുന്നത്. കോയമ്പത്തൂർ സൗത്തിൽ നിന്നാണ് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ ജനവിധി തേടുന്നത്.

നഗരത്തിലെ പ്രധാന മേഖലയായ റേസ് കോഴ്‌സ് റോഡിൽ പ്രഭാത നടത്തത്തിനെത്തിയ ആളുകളോട് സംസാരിച്ചുകൊണ്ടാണ് കമൽ പ്രചാരണ പരിപാടി ആരംഭിച്ചത്. ശേഷം, രാമനാഥപുരത്തിലെ ജിമ്മിലെത്തി വർക്ക് ഔട്ട് ചെയ്യാനും കമൽ മറന്നില്ല. അന്തരിച്ച ചലച്ചിത്ര നിർമ്മാതാവ് സാന്റോ ചിന്നപ്പ തേവർ സ്ഥാപിച്ച ജിമ്മിലെത്തിയ കമൽ, തമിഴ്‌നാട്ടിലെ പരമ്പരാഗത ആയോധന കലയായ സിലമ്പാട്ടം പ്രാക്ടീസ് ചെയ്തു.

ജിമ്മിൽ നിന്നിറങ്ങി നേരേ പോയത് റോഡരികിലെ ഒരു ചായക്കടയിലേക്കാണ്. ഇവിടെ ചായകുടിക്കാനെത്തിയ ആളുകളുമായി അദ്ദേഹം സംഭാഷണം നടത്തി. അതുകഴിഞ്ഞു പോയത് ഉക്കടത്തെ മത്സ്യ മാർക്കറ്റിലേക്ക്. സിനിമാ സ്‌ക്രീനിൽ മാത്രം കണ്ടുപരിചയിച്ച താരം നേരെ മത്സ്യ മാർക്കറ്റിലേക്ക് കയറിവന്നപ്പോൾ ആളുകൾക്കും അത്ഭുതം. ജനങ്ങളോട് നേരിട്ട് സംവദിക്കാനാണ് ഇത്തരത്തിലുള്ള പ്രചാരണ രീതി ക്രമീകരിച്ചിരിക്കുന്നത് എന്നാണ് മക്കൾ നീതി മയ്യം നേതൃത്വം വ്യക്തമാക്കി.

176.9 കോടി രൂപയുടെ സമ്പാദ്യാമാണ് കമൽഹാസനുള്ളത്. നാമനിർദ്ദേശപത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കമൽ തന്റെ സ്വത്തുവകകളുടെ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. തനിക്ക് ഭാര്യയും മറ്റ് ആശ്രിതരുമില്ലെന്നും കമൽ സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്.

വരണാധികാരിക്ക് മുൻപാകെ സമർപ്പിച്ച സത്യവാങ്മൂലം അനുസരിച്ച് 176.9 കോടിയാണ് കമലിന്റെ ആകെയുള്ള സമ്പാദ്യം. അതിൽ 131 കോടി രൂപയുടേത് സ്ഥാവര വസ്തുക്കളുടേതും 45.09 കോടി രൂപയുടേത് ജംഗമ വസ്തുക്കളുടേതുമായാണ് കാണിച്ചിരിക്കുന്നു. കമലിന്റെ പേരിൽ 49.05 കോടിയുടെ വായ്പയുമുണ്ട്.

കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിലാണ് കമലിന്റെ കന്നി തിരഞ്ഞെടുപ്പ് പോരാട്ടം. തമിഴ്‌നാട്ടിലെ ഏറ്റവും ധനികനായ മത്സരാർഥികളിലൊരാളാണ് കമൽ. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സമർപ്പിച്ച രേഖകൾ പ്രകാരം 6.67 കോടിയുടെ സ്വത്താണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഉപമുഖ്യമന്ത്രി ഒ.പന്നീർസെൽവം 7.8 കോടി രൂപയും ഡി. എം.കെ. നേതാവ് സ്റ്റാലിൽ 8.9 കോടി രൂപയുമാണ് സമ്പാദ്യമായി കാണിച്ചിരിക്കുന്നത്.