തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന പരിശോധനയും പിഴ ഈടാക്കലും കടുപ്പിച്ചതിന് പിന്നാലെ സർക്കാർ വാഹനങ്ങൾക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം തള്ളി മോട്ടോർ വാഹനവകുപ്പ്. ടാക്സ്, ഇൻഷുറൻസ്, പുക പരിശോധന സർട്ടിഫിക്കറ്റ് തുടങ്ങിയവ ഇല്ലാതെയാണ് സർക്കാർ വാഹനങ്ങൾ ഓടുന്നതെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങളിലാണ് മറുപടിയുമായി മോട്ടോർ വാഹനവകുപ്പ് രംഗത്തെത്തിയത്.

പ്രചാരണങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. സർക്കാർ വാഹനങ്ങളെ റോഡ് നികുതി അടയ്ക്കുന്നതിൽ നിന്ന് 1975 മുതൽ തന്നെ ഒഴിവാക്കിയതാണ്.

കേരള മോട്ടോർ വെഹിക്കിൾ ടാക്സേഷൻ ആക്റ്റ് വകുപ്പ് 22 പ്രകാരം സംസ്ഥാന സർക്കാരിന് ചില വിഭാഗം വാഹനങ്ങളെ നികുതി അടയ്ക്കുന്നതിൽനിന്ന് ഒഴിവാക്കാനുള്ള അധികാരം ഉണ്ട്. അതനുസരിച്ച് ഇരുപത്തി ഒൻപതോളം തരം വാഹനങ്ങൾക്ക് ഇത്തരം ഇളവുകൾ നൽകിയിട്ടുണ്ട്. അതിൽ ഒന്നാമതായി വരുന്നതാണ് സർക്കാർ വാഹനങ്ങൾ.

സർക്കാർ വാഹനങ്ങൾ ഇൻഷുറൻസ് എടുക്കുന്നത് സ്റ്റേറ്റ് ഇൻഷുറൻസ് ഡിപാർട്ട്മെന്റിൽ നിന്നാണ്. ഈ അടുത്ത കാലത്താണ് സ്റ്റേറ്റ് ഇൻഷുറൻസ് പോളിസികൾ ഓൺലൈനിൽ ലഭ്യമാക്കാക്കാനുള്ള നടപടികൾ തുടങ്ങിയത്. അതിനാൽ നിലവിലെ ഭൂരിഭാഗം പോളിസികളും പരിവാഹൻ സോഫ്റ്റ്‌വെയറിൽ അപ്ഡേറ്റ് ആയിട്ടില്ല.

അതുപോലെ പുക പരിശോധന കേന്ദ്രങ്ങൾ അടുത്തിടെ മാത്രമാണ് ഓൺലൈനായത്. അതിനാൽ ഓൺലൈനാകുന്നതിനു മുൻപ് എടുത്ത സർട്ടിഫിക്കറ്റുകൾ പരിവാഹനിൽ പ്രതിഫലിക്കില്ല. ഈ സാഹചര്യത്തിൽ അപൂർണമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തെറ്റിദ്ധാരണാജനകമായ വാർത്തകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ഒഴിവാക്കമെന്ന് അധികൃതർ വ്യക്തമാക്കി.