തിരുവനന്തപുരം: മഴക്കെടുതികൾ അതിരൂക്ഷമാണ് സംസ്ഥാനത്ത്. തീരദേശങ്ങളിലെ നിരവധി വീടുകൾ ഇതിനോടകം വെള്ളത്തിൽ മുങ്ങിക്കഴിഞ്ഞു. ഇതിനിടെ ഇത്തരം സാഹചര്യങ്ങളിൽ രക്ഷാ പ്രവർത്തനങ്ങൾക്ക് തടസം ആകുന്ന ഒരു കാര്യം ചൂണ്ടിക്കാട്ടുകയാണ് മോട്ടോർ വാഹനവകുപ്പ്. ഉയർന്ന റോഡുകളിലും പാലങ്ങളിലും മറ്റും റോഡിന് ഇരുവശത്തുമായി പാർക്ക് ചെയ്തിട്ടുള്ള വാഹനങ്ങളെപ്പറ്റിയാണ് അധികൃതരുടെ ഓർമ്മപ്പെടുത്തൽ.

വെള്ളം കയറി നാശം സംഭവിക്കാതിരിക്കാനായിട്ടായിരിക്കും പലരും ഉയർന്ന ഇടങ്ങളിൽ ഇങ്ങനെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ അത് രക്ഷാ പ്രവർത്തനങ്ങൾക്ക് തടസം ആകില്ല എന്ന് ഓരോരുത്തരും ഉറപ്പ് വരുത്തണമെന്നാണ് മോട്ടോർ വാഹനവകുപ്പ് ഓർമ്മിപ്പിക്കുന്നത്. ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് വീഡിയോ ദൃശ്യങ്ങൾ സഹിതമുള്ള അധികൃതരുടെ ഈ മുന്നറയിപ്പ്.

പോസ്റ്റിന്റെ പൂർണരൂപം

സംസ്ഥാനത്ത് മഴക്കെടുതികൾ അതിരൂക്ഷമാണ്. നിരവധി തീരദേശ വീടുകൾ ഇതിനോടകം വെള്ളത്തിൽ ആയി. നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിക്കേണ്ടി വന്നു. വെള്ളപ്പൊക്കം അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ വളരെ കുറച്ചു റോഡുകൾ മാത്രമേ രക്ഷാ പ്രവർത്തനത്തിന് ഉപയോഗിക്കാൻ സാധിക്കൂ.

എന്നാൽ ഉയർന്ന റോഡുകളിലും, പാലങ്ങളിലും, ചെറുവാഹനങ്ങൾ റോഡിന് ഇരുവശവും പാർക്ക് ചെയ്തിരുന്നത് രക്ഷാ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന വലിയ വാഹനങ്ങൾക്ക് തടസ്സമായി മാറുകയാണ് ഉണ്ടായത്. വാഹനങ്ങൾക്ക് നാശനഷ്ടം വരാതിരിക്കാനാണ് ഇത്തരത്തിൽ പാർക്ക് ചെയ്യുന്നത് എന്നറിയാം.

വെള്ളപ്പൊക്കത്തിൽ നിന്നും വാഹനങ്ങൾ സംരക്ഷിക്കാൻ ഉയർന്ന സ്ഥലം തിരഞ്ഞെടുക്കുമ്പോൾ അത് രക്ഷാ പ്രവർത്തനങ്ങൾക്ക് തടസ്സം ആകില്ല എന്ന് ഓരോരുത്തരും ഉറപ്പ് വരുത്തുക..