കോഴിക്കോട്: കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി) യിൽ മാംസാഹാരവും മുട്ടയും നിരോധിക്കാൻ നീക്കം. ആദ്യപടിയായി എൻ.ഐ.ടിയിൽ ക്ലാസുകൾ തുടങ്ങിയാൽ ചൊവ്വാഴ്ചകളിൽ സസ്യാഹാരം മാത്രം ഉപയോഗിക്കാനാണ് തീരുമാനം. ആഗോള കാലാവസ്ഥാ വെല്ലുവിളികൾ നേരിടുന്നതിനെന്ന പേരിലാണ് എൻ.ഐ.ടിയിൽ മാംസാഹാരം പൂർണമായും ഒഴിവാക്കാനുള്ള നീക്കം. 'ഹരിത ചൊവ്വ' എന്നാണ് ഈ ദിനാചരണത്തിന്റെ പേര്.

വെയ്ഗൻ (Vegan) ഔട്ട് റീച്ചിന്റെ ഹരിത ചൊവ്വ (ഗ്രീൻ ട്യൂസ്‌ഡേ) സംരംഭത്തിന്റെ ഭാഗമായാണ് കോഴിക്കോട് എൻഐടി സസ്യാഹാരത്തിലേക്ക് മാറുന്നത്. മാംസാഹാരം കുറയ്ക്കുന്ന നയപരിപാടിയാണ് ഹരിത ചൊവ്വ. മുട്ടയുടെയും മാംസത്തിന്റെയും ഉപഭോഗം കുറച്ചുകൊണ്ടുവരും. മാംസവും മുട്ടയും കഴിച്ചില്ലെങ്കിൽ ഭക്ഷ്യാധിഷ്ടിത കാർബൺ ഗണ്യമായി കുറയുമെന്നാണ് അവകാശവാദം. കോഴിക്കോട് എൻ.ഐ.ടിയും ബിർല ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസസ് പിലാനിയും (ബിറ്റ്‌സ് പിലാനി) ഇതു സംബന്ധിച്ച്ധാരണയായി.

മനുഷ്യനിർമ്മിതമായ ഗ്രീൻഹൗസ് വാതകങ്ങൾ പുറത്തുവിടൽ, വനനശീകരണം, ജല മലിനീകരണം, വായു മലിനീകരണം എന്നിവയ്ക്ക് ഏറ്റവും വലിയ കാരണമാകുന്നത് വളർത്തുമൃഗ പരിപാലനമാണെന്നാണ് വിഗാൻ ഔട്ട് റീച്ചിന്റെ 'കണ്ടെത്തൽ'. ഇൻറർനാഷണൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) ന്റെ 107 ശാസ്ത്രജ്ഞർ തയ്യാറാക്കിയ റിപ്പോർട്ടിൽ മാംസം, പാൽ, മുട്ട, മറ്റ് മൃഗ ഉൽപന്നങ്ങൾ എന്നിവ വ്യക്തികൾ വെട്ടിക്കുറച്ചാൽ കുറഞ്ഞ സ്ഥലവും വെള്ളവും ഉപയോഗിച്ച് കൂടുതൽ ആളുകൾക്ക് ഭക്ഷണം നൽകാമെന്ന് പറയുന്നതായും ഇവർ അവകാശപ്പെടുന്നു..

ഗൗതം ബുദ്ധ സർവകലാശാലയും ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയും ഉൾപ്പെടെ ഇരുപത്തിരണ്ട് സർവകലാശാലകളും കോർപ്പറേഷനുകളും വെഗാൻ ഔട്ട്‌റീച്ചിന്റെ ഗ്രീൻ ട്യൂഡ്‌സേ പ്രതിജ്ഞയിൽ ഒപ്പുവെച്ചിട്ടുണ്ട്. ചില സ്ഥാപനങളിൽ മാംസം വിളമ്പുന്നത് നിർത്തി. , മറ്റു ചിലർ അവരുടെ ഭക്ഷണശാലകളിൽ വിളമ്പുന്ന മുട്ടകളുടെയും പാലുൽപ്പന്നങ്ങളുടെയും എണ്ണവും അളവും കുറച്ചിട്ടുണ്ട്.

അതേസമയം, തന്റെ അറിവിൽ ഇത്തരം ധാരണ പത്രം ഒപ്പിട്ടതായി അറിയില്ലെന്ന് കോഴിക്കോട് എൻ.ഐ.ടി രജിസ്ട്രാർ ലെഫ്.കേണൽ കെ.പങ്കജാക്ഷൻ പറഞ്ഞു. ഏതെങ്കിലും ഡിപ്പാർട്ട്മെന്റുകൾ വഴി ഇത്തരം നീക്കം നടന്നോ എന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.