തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ അസി. പ്രോട്ടോകോൾ ഓഫിസർ എംപി.രാജീവൻ തനിക്കു യുഎഇ കോൺസുലേറ്റിലെ നറുക്കെടുപ്പിൽ ലഭിച്ച ഐഫോൺ പൊതുഭരണവകുപ്പ് സെക്രട്ടറിക്കു കൈമാറി. രണ്ടാഴ്ച മുൻപാണ് ഫോൺ കൈമാറിയത്. ഫോൺ ഇപ്പോൾ സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിങ് വിഭാഗത്തിലാണുള്ളത്.

ലൈഫ് പദ്ധതിയുടെ നിർമ്മാണ കരാർ ലഭിക്കാൻ 4.48 കോടി രൂപ കമ്മിഷനു പുറമേ 5 ഐഫോണുകളും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ചോദിച്ചു വാങ്ങിയതായി യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഇതിലൊരെണ്ണം ലഭിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കാണെന്ന ആരോപണം ഭരണപക്ഷം ഉന്നയിച്ചു.

എന്നാൽ, കോൺസുലേറ്റിലെ പരിപാടിയിൽ പങ്കെടുത്തെന്നും ഐഫോൺ ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് ഫോൺ ലഭിച്ച രാജീവൻ ഉൾപ്പെടെയുള്ളവരുടെ പേര് പുറത്തുവിടുകയായിരുന്നു.