ആഗ്ര: യുപിയിലെ ജയിലുകളിൽ മഹാമൃത്യുഞ്ജയ് ജപവും ഗായത്രീ മന്ത്രവും കേൾപ്പിക്കുമെന്ന് ജയിൽ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം. തടവുകാരുടെ ആത്മീയ ശാന്തിക്കായാണ് ഗായത്രി മന്ത്രവും മൃത്യുജ്ഞയ ജപവും കേൾപ്പിക്കുന്നതെന്ന് ആഗ്രയിൽ ജയിൽന്ത്രി ധർമ്മവീർ പ്രജാപതി പറഞ്ഞു.

'സനാതന രാജ്യമാണ് ഭാരതം. മന്ത്രവും പ്രാർത്ഥനയും ആത്മീയ കഥകകളും പാരായണം ചെയ്യുന്നത് അന്തരീക്ഷത്തെ ശുദ്ധീകരിക്കുമെന്ന് വിശ്വസിക്കുന്നു. മന്ത്രങ്ങൾ ജയിലുകളിൽ കേൾപ്പിക്കുന്നത് തടവുകാരുടെ മാനസിക സമാധാനത്തിനായി ഉപകരിക്കും. തടവുകാരുടെ ആത്മീയ സൗഖ്യത്തിനും സഹായിക്കും. അവരെ മികച്ച പൗരന്മാരാക്കാൻ സഹായിക്കും. ജയിൽ പരിസരത്ത് സന്യാസിമാരുടെയും ആത്മീയ നേതാക്കളുടെയും പ്രഭാഷണങ്ങൾ കേൾപ്പിക്കാനും പദ്ധതിയുണ്ട്'- മന്ത്രി പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

എന്നാൽ ഇത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക ഉത്തരവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഉന്നത അധികാരികളുടെ നിർദ്ദേശപ്രകാരം, മിക്ക ജയിലുകളിലും രാവിലെ മഹാമൃത്യുഞ്ജയ് ജപവും ഗായത്രി മന്ത്രവും കേൾപ്പിക്കാറുണ്ടെന്നും ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജയിലുകളിൽനിന്ന് 135 തടവുകാരെ വിട്ടയച്ചു. കോടതി ചുമത്തിയ പിഴ അടക്കാത്തതിനാൽ ജയിലിൽ കഴിഞ്ഞവരെയാണ് മാനുഷിക പരിഗണന മുൻനിർത്തി വിട്ടയച്ചത്. ജയിലിൽ വിവിധ പരിഷ്‌കാരങ്ങൾ നടപ്പാക്കാനൊരുങ്ങുകയാണ് സർക്കാർ.

ജയിൽ വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ രജിസ്റ്റർ ചെയ്യുന്നതിന് ടോൾ ഫ്രീ നമ്പർ നൽകാനും നിർദേശമുണ്ട്. ഓഫ്ലൈൻ സംവിധാനം ക്രമേണ അവസാനിപ്പിച്ച് മീറ്റിംഗുകൾ ഓൺലൈനാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജയിലിനുള്ളിൽ പ്ലാസ്റ്റിക് കുപ്പികൾക്കും പ്ലാസ്റ്റിക് വസ്തുക്കൾക്കും നിരോധനം ഏർപ്പെടുത്തി. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം യുപിയിലാണ് ഏറ്റവും കൂടുതൽതടവുകാരുള്ളത് (1.06 ലക്ഷം).