കൊച്ചി: തദ്ദേശതിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് കനത്ത ക്ഷീണമുണ്ടാക്കുന്നതാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ചില വാർഡുകളിൽ കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് മറിച്ചുകൊടുത്തു. ചില കോൺഗ്രസ് നേതാക്കളുടെ മുൻകയ്യിലാണ് ഈ വോട്ട് കച്ചവടം. തൃക്കാക്കര തെരെഞ്ഞെടുപ്പിനോടടുപ്പിച്ച് തൊട്ടടുത്തുള്ള തുപ്പുണിത്തറയിൽ കോൺഗ്രസ് വോട്ട് എന്തിന് ബിജെപിക്ക് മറിച്ചു? വോട്ട് മറിക്കുന്നതിന് നേതൃത്വം കൊടുത്ത കോൺഗ്രസ് നേതാക്കൾക്കെതിരെ അന്വേഷണം നടത്താൻ കോൺഗ്രസ് നേതൃത്വം തയ്യാറാകുമോ എന്ന് മുഹമ്മദ് റിയാസ് ഫേസ്‌ബുക്ക് കുറിപ്പിൽ ചോദിച്ചു.

ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ വിളിച്ചോതുന്നത്....

42 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നപ്പോൾ 24 സീറ്റുകളിലും എൽഡിഎഫ് വിജയം. ഇന്ന് നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ 42 സീറ്റുകളിൽ 24 സീറ്റുകളിലും എൽഡിഎഫ് മിന്നും വിജയം കാഴ്ചവെച്ചു. 20 സിറ്റുകൾ ഉണ്ടായിരുന്ന എൽഡിഎഫ് 24 ലേക്ക് ഉയർന്നു.

കോൺഗ്രസിന് കനത്ത ക്ഷീണമാണ് സംഭവിച്ചത്. 16 സീറ്റ് ആണ് കോൺഗ്രസിന് ഉണ്ടായിരുന്നത്. ഇത് 12 സീറ്റുകൾ ആയി കുറഞ്ഞു. തൃക്കാക്കര നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ നഗരസഭയിലെ ഇളമൺതോപ്പ് വാർഡിലുൾപ്പടെ കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് മറിച്ചുകൊടുത്തുകൊണ്ട് ബിജെപിയെ വിജയിപ്പിച്ചു എന്ന് വോട്ട് കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാണ്.

കേരളത്തിലെ ചില കോൺഗ്രസ് നേതാക്കളുടെ മുൻകയ്യിലാണ് ഈ വോട്ട് കച്ചവടം. ഇതിനെതിരെ പ്രതിഷേധം കോൺഗ്രസിൽ ഉയരുമെന്ന് ഉറപ്പ്. തൃക്കാക്കര തെരെഞ്ഞെടുപ്പിനോടടുപ്പിച്ച് തൊടുത്തുള്ള തുപ്പുണിത്തറയിൽ കോൺഗ്രസ് വോട്ട് എന്തിന് ബിജെപിക്ക് മറിച്ചു?

വോട്ട് മറിക്കുന്നതിന് നേതൃത്വം കൊടുത്ത കോൺഗ്രസ് നേതാക്കൾക്കെതിരെ അന്വേഷണം നടത്താൻ കോൺഗ്രസ് നേതൃത്വം തയ്യാറാകുമോ.?അവിശുദ്ധ സഖ്യങ്ങളെയെല്ലാം തട്ടിമാറ്റി ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ വിശ്വാസമർപ്പിച്ച മുഴുവൻ വോട്ടർമാർക്കും അഭിവാദ്യങ്ങൾ.