തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ സംവിധാനം മെച്ചപ്പെടുത്താൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മെഡിക്കൽ കോളേജിലെ സ്ത്രീകളുടെ ഹോസ്റ്റലിന്റെ ശോച്യാവസ്ഥ സംബന്ധിച്ച പരാതികൾ നേരിട്ടെത്തി പരിശോധിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

മെഡിക്കൽ കോളേജിലെ ലേഡീസ് ഹോസ്റ്റലിലെ വൃത്തിഹീനമായതും ഉപയോഗശൂന്യമായതുമായ ബാത്ത് റൂമുകളും ടോയ് ലെറ്റുകളും അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഹൗസ് സർജൻസ് ക്വാർട്ടേസുകളിലെ ഫ്ലോർ ടൈലുകൾ പരിശോധിച്ച് അടിയന്തര അറ്റകുറ്റപ്പണിക്ക് നിർദ്ദേശം നല്കി. അറ്റകുറ്റപ്പണിക്കുള്ള എസ്റ്റിമേറ്റ് എടുക്കാൻ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയറേയും അസിസ്റ്റന്റ് എഞ്ചിനീയറേയും ചുമതലപ്പെടുത്തി. സെപ്റ്റംബർ മുപ്പതിനകം എസ്റ്റിമേറ്റ് തയ്യാറാക്കുകയും അടിയന്തരമായി നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്യാനാണ് നിർദ്ദേശം നൽകിയത്.

ഹോസ്റ്റലിന് സമീപം സാമൂഹ്യവിരുദ്ധ ശല്യമുണ്ടെന്ന പരാതി പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദ്ദേശിച്ചു. ചുറ്റുമതിൽ ഇല്ലാത്തിടത്ത് മതിൽ നിർമ്മിക്കാൻ നടപടി സ്വീകരിക്കും . പി ജി ഹോസ്റ്റലിൽ മതിലിന്റെ ഉയരം വർദ്ധിപ്പിക്കും. സുരക്ഷാ വേലികളും നിർമ്മിക്കും. ഇതിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കാനും അസിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. ചുറ്റുമുള്ള റോഡിൽ സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തിടത്ത് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാനുള്ള നടപടികൾക്ക് പി ഡബ്ല്യു ഡി ഇലക്ട്രിക്കൽ വിംഗിനെ മന്ത്രി ചുമതലപ്പെടുത്തി. സുരക്ഷക്കായി സെക്യൂരിറ്റി ക്യാമറകൾ സ്ഥാപിക്കാൻ പി ഡബ്ല്യു ഡി ഇലക്ട്രോണിക്സ് വിംഗിനേയും ചുമതലപ്പെടുത്തി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.