തിരുവനന്തപുരം: സ്പൈനൽ മസ്‌കുലർ അട്രോഫി എന്ന അപൂർവ ജനിതക രോഗം ബാധിച്ച കണ്ണൂർ സ്വദേശിയായ ഒന്നര വയസ്സുകാരൻ മുഹമ്മദിന് ആവശ്യമായ മരുന്നിന്റെ ഇറക്കുമതി തീരുവയിൽ ഇളവ് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. വൻചിലവു വരുന്ന മരുന്നു വാങ്ങുമ്പോൾ ഇളവു നൽകണമെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മുമ്പ് സമാനമായ സാഹചര്യത്തിൽ മുംബൈ സ്വദേശിയായ ഒരു കുട്ടിയുടെ ചികിത്സയ്ക്ക് കേന്ദ്ര സർക്കാർ ഇളവ് നൽകിയ കാര്യം കത്തിൽ ഓർമ്മിപ്പിച്ചു. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ട മരുന്നിന് 18 കോടി രൂപയോളം ചെലവ് വരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ സഹായം അഭ്യർത്ഥിച്ചത്.

അമേരിക്കയിൽ നിന്നാണ് സോൾജെൻസ്മ എന്ന വിലകൂടിയ മരുന്ന് ഇറക്കുമതി ചെയ്യുന്നത്. 18 കോടി വിലവരുന്ന മരുന്നിന് 23 ശതമാനം ഇറക്കുമതി തീരുവയും 12 ശതമാനം ജി.എസ്.ടിയും ഒഴിവാക്കിയാൽ ആറര കോടി രൂപ ലാഭിക്കാം. അപൂർവ ജനിതക രോഗം ബാധിച്ച മുഹമ്മദിന്റെ ചികിത്സയ്ക്ക് കേരളത്തിന്റെ കൂട്ടായ പരിശ്രമത്തിലൂടെയാണ് പതിനെട്ട് കോടി രൂപ സമാഹരിച്ചത്.