മുംബൈ: രാജ്യത്തെ വലച്ച കോവിഡ് മഹാമാരിയിൽ ഒരു രൂപ പോലും ശമ്പളമായി സ്വീകരിക്കാതെ റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി. ലോകത്തിലേ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരിലൊരാളായ മുകേഷ് അംബനി ശമ്പളം സ്വീകരിച്ചിട്ടില്ലെന്നാണ് കമ്പനിയുടെ വാർഷിക റിപ്പോർട്ട് വിശദമാക്കുന്നത്. ശമ്പളം വേണ്ടെന്ന് വച്ചത് സ്വമേധയ ആണെന്നുമാണ് റിപ്പോർട്ട് വിശദമാക്കുന്നത്.

കഴിഞ്ഞ വർഷം ശമ്പളമായി മുകേഷ് അംബാനി സ്വീകരിച്ചത് 15 കോടി രൂപയായിരുന്നു. കഴിഞ്ഞ 11 വർഷത്തോളമായി ഇതാണ് മുകേഷ് അംബാനിയുടെ ശമ്പളമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ ബന്ധുക്കളായ നിഖിലിനും ഹിതൽ മെസ്വാനി എന്നിവരുടെ ശമ്പളത്തിൽ മാറ്റമില്ല.

ശമ്പളം വാങ്ങിയില്ലെങ്കിലും ഏഷ്യയിലെ ഈ അതിസമ്പന്നന്റെ ആസ്തി കോവിഡ് കാലത്ത് കൂടിയെന്നാണ് റിപ്പോർട്ട്. ഓഹരി വിലക്കയറ്റം മൂലം ഒരാഴ്ചക്കിടെ മുകേഷ് അംബാനിയുടെ സമ്പത്തിൽ 6.2 ബില്യൺ ഡോളർ വർധിച്ചുവെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോർട്ട്. നിത അംബാനിക്ക് 8ലക്ഷം രൂപ ഫീസായും 1.65 കോടി രൂപ കമ്മീഷനായും ഈ വർഷം ലഭിച്ചിട്ടുണ്ട്.