ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കും കുടുംബത്തിനും നൽകിയ ഇസഡ് പ്ലസ് സെക്യൂരിറ്റി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി സുപ്രീംകോടതി തള്ളി. വ്യക്തികൾക്കുള്ള ഭീഷണി വിലയിരുത്തുകയും അവലോകനം ചെയ്യുകയും അത്തരം വിഷയങ്ങളിൽ ആഹ്വാനം നടത്തുകയും ചെയ്യുന്നത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും കോടതി നിരീക്ഷിച്ചു. ബോംബെ ഹൈക്കോടതിയുടെ 2019 ഡിസംബറിലെ ഉത്തരവിനെതിരെ ഹിമാൻഷു അഗർവാൾ എന്നയാൾ നൽകിയ ഹരജി ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്.

ഗുരുതരമായ ഭീഷണികൾ കണക്കിലെടുത്ത് തങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനായി സുരക്ഷയുടെ മുഴുവൻ ചെലവുകളും വഹിക്കാൻ തയ്യാറുള്ള വ്യക്തികൾക്ക് ഇസഡ് പ്ലസ് സരുക്ഷ നൽകാൻ സംസ്ഥാനം ബാധ്യസ്ഥമാണെന്നായിരുന്നു ബോംബെ ഹൈക്കോടതി വ്യക്തമാക്കിയത്. സുരക്ഷക്കായുള്ള മുഴുവൻ ചെലവുകളും വഹിക്കാൻ അംബാനി കുടുംബം തയ്യാറാണെന്നും ഹൈക്കോടതി അറിയിച്ചിരുന്നു.