ഡൽഹി: ഒരു വർഷം കൊണ്ട് മുകേഷ് അംബാനിയുടെ ആസ്തിയിൽ ഉണ്ടായത് വൻ ഇടിവ്. ബ്ലൂംബെർഗ് പുറത്തുവിട്ട ലോകത്തിലെ പുതിയ അതിസമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനി ആദ്യ പത്തിൽ പോലും ഇടംനേടിയില്ല. ഈ വർഷം ആദ്യം ബ്ലൂംബെർഗ് പുറത്തുവിട്ട ശതകോടീശ്വരന്മാരുടെ പട്ടികയിൽ നാലാം സ്ഥാനത്തായിരുന്നു ഇന്ത്യയിലെ ഏറ്റവും ധനികനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി മൂല്യം ഇടിഞ്ഞതാണ് അംബാനിയുടെ ആസ്തിയിൽ കുറവ് രേഖപ്പെടുത്താൻ കാരണമായത്. നിലവിൽ ലോകത്തിലെ ഏറ്റവും സമ്പന്നനായ പതിനൊന്നാമത്തെ വ്യക്തിയാണ് മുകേഷ് അംബാനി.

ബ്ലൂംബെർഗ് റാങ്കിങ് അനുസരിച്ച് അംബാനിയുടെ ഇപ്പോഴത്തെ ആസ്തി 76.5 ബില്യൺ ഡോളർ (5.63 ലക്ഷം കോടി രൂപ) ആണ്. ഈ വർഷം ആദ്യം ഇത് 90 ബില്യൺ ഡോളർ (6.62 ലക്ഷം കോടി രൂപ) ആയിരുന്നു. ഫ്യൂച്ചർ ഗ്രൂപ്പിന്റെ ആസ്തികൾ വാങ്ങാനുള്ള കരാർ പ്രഖ്യാപിച്ചതിന് ശേഷമാണ് റിലയൻസ് ഇന്റസ്ട്രീസിന്റെ ഓഹരി മൂല്യവും മൊത്തം ആസ്തിയും ഇടിഞ്ഞത്. എക്കാലത്തെയും ഉയർന്ന നിരക്കായ 2,369.35 രൂപയിൽ നിന്ന് 16 ശതമാനമാനം നഷ്ടത്തിലേക്കാണ് റിലയൻസിന്റെ ഓഹരിവില കൂപ്പുക്കുത്തിയത്.

ആമസോൺ തലവൻ ജെഫ് ബെസോസ് തന്നെയാണ് പട്ടികയിൽ ഇപ്പോഴും ഒന്നാമതുള്ളത്. 186 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.160 ബില്യൺ ഡോളർ ആസ്തിയുമായി ടെസ്‌ല സിഇഒ ഇലോൺ മസ്ക്കാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 131 ബില്യൺ ഡോളറുമായി മൈക്രോസോഫ്റ്റ് സഹ സ്ഥാപകൻ ബിൽ ഗേറ്റ്സും 10 ബില്യൺ ഡോളറുമായി ബെർണാഡ് അർനോൾട്ടും 101 ബില്യൺ ഡോളർ ആസ്തിയുമായി ഫേസ്‌ബുക്ക് സിഇഒ മാർക്ക് സകർബർഗും പട്ടികയിൽ യഥാക്രമം 3,4,5 സ്ഥാനങ്ങളിലുണ്ട്.