തൊടുപുഴ : മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 135.80 അടിയായി ഉയർന്നു. ജലനിരപ്പ് 136 അടിയിലെത്തിയാൽ ആദ്യ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കും. നിലവിൽ ഡാമിലേക്ക് 3025 ഘനയടി വെള്ളമാണ് ഓരോ സെക്കന്റിലും ഒഴുകി എത്തുന്നത്.

തമിഴ്‌നാട് 2150 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. ജലനിരപ്പ് 136ൽ എത്തുമ്പോൾ മുതൽ നിയന്ത്രിത തോതിൽ വെള്ളം തുറന്നുവിട്ട് ജലനിരപ്പ് നിയന്ത്രിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് തമിഴ്‌നാട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.

നിലവിലുള്ള പ്രോട്ടോകോൾ പ്രകാരം ജലനിരപ്പ് 136ൽ എത്തിയാൽ തമിഴ്‌നാട് കേരളത്തിന് ആദ്യ അറിയിപ്പ് നൽകും. 138ൽ രണ്ടാമത്തെ അറിയിപ്പും 140ൽ ആദ്യ മുന്നറിയിപ്പും 141ൽ രണ്ടാം മുന്നറിയിപ്പും നൽകും. ജലനിരപ്പ് 142 അടിയിലെത്തിയാൽ മാത്രമേ ഷട്ടറുകൾ തുറക്കാൻ സാധ്യതയുള്ളൂ.

ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയതോടെ ഇന്നലെ രണ്ട് ഷട്ടറുകൾ അടച്ചിരുന്നു. ഇപ്പോൾ ഒരു ഷട്ടറിലൂടെ സെക്കന്റിൽ നാൽപ്പതിനായിരം ലിറ്റർ വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്