ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറക്കുന്നത് തടയാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് പാർലമെന്റനകത്തും പുറത്തും ആവശ്യപ്പെട്ട് കേരള എംപിമാർ. യുഡിഎഫ്, കേരള കോൺഗ്രസ് എംപിമാർ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ പ്രതിഷേധിച്ചു. യുഡിഎഫ് എംപിമാരുടെ പ്രതിഷേധത്തിന് പിന്തുണയുമായി സുരേഷ് ഗോപിയും എത്തി.

തമിഴ്‌നാട് കേരളത്തെ പീഡിപ്പിക്കുകയാണെന്ന് ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി. വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് ജോസ് കെ മാണി പറഞ്ഞു.

തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറക്കുന്നത് തടയാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം, നിലവിലെ ഡാം ഡി കമ്മിഷൻ ചെയ്യണം, പുതിയ ഡാം നിർമ്മിച്ച് കേരളത്തിന്റെ സുരക്ഷ ഉറപ്പാക്കണം എന്നീ ആവശ്യങ്ങൾ മുന്നോട്ടുവച്ചാണ് എംപിമാർ പ്രതിഷേധിച്ചത്.

പാർലമെന്റ് കവാടത്തിലാണ് ജോസ് കെ മാണിയും തോമസ് ചാഴികാടനും പ്രതിഷേധിച്ചത്. അടൂർ പ്രകാശും ഡീൻ കുര്യാക്കോസും ലോക്‌സഭയിൽ അടിയന്തരപ്രമേയ നോട്ടിസ് നൽകിയിരുന്നു. ശൂന്യവേളയിൽ വിഷയം ഉന്നയിക്കുകയും ചെയ്തു.